മുംബൈ: കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കാലിടറിയ ഇന്ത്യ, പകരംവീട്ടാനാണ് ഇന്നിറങ്ങുന്നത്. ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2019 ലെ ലോകകപ്പ് സെമിയിൽ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് സെമിയിൽ പ്രവേശിച്ചത്. സ്വന്തം കാണികൾക്ക് മുമ്പിൽ ഈ കണക്ക് തീർക്കുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങുന്നത്. 2019ലെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡ്, കഷ്ടിച്ചാണ് സെമി പ്രവേശനം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു കീവിസിനെ ഇന്ത്യ തോൽപ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും താരങ്ങൾ മിന്നും ഫോമിലായതിനാൽ നീലപ്പടയ്‌ക്ക് മറ്റ് ആശങ്കകളില്ല.
ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.
ന്യൂസീലൻഡ്: ഡിവോൺ കോൺവെ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്.