കോഴിക്കോട്: സുരേഷ് ഗോപിയ്ക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ തുടർച്ചയായുള്ള വേട്ടയാടലിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും സ്പർശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അഴിമതിക്കും അനീതിക്കുമെതിരെ സുരേഷ് ഗോപി ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ തുടങ്ങിയത്. കേരളത്തിലെ സാധാരണക്കാരെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയാടലിനെ ഞങ്ങൾ നേരിടും. പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയോട് കൂടിയും സുരേഷ് ഗോപിയ്ക്കെതിരായി നടക്കുന്ന രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധിക്കും. എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം, ഇത് സർക്കാരിന്റെ അജണ്ടയാണ്.
സുരേഷ് ഗോപിയോട് ഇത്ര വൈരാഗ്യം കൂടാനുള്ള കാരണം കരിവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലാണ്. പിണറായി വിജയനെയും സിപിഎം സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സഹകരണബാങ്ക് കൊള്ളയ്ക്കെതിരായി അദ്ദേഹമൊരു പദയാത്രയുമായി രംഗത്തിറങ്ങി. ഇതോടെയാണ് സുരേഷ് ഗോപിയ്ക്കെതിരെ ഇത്രയും ക്രൂരമായി ഒരു വേട്ടയാടൽ സർക്കാർ നടത്തുന്നത്.
സുരേഷ് ഗോപിയെ പോലെയൊരു വ്യക്തി സർക്കാരിന്റെ അനീതിയ്ക്കും അതിക്രമങ്ങൾക്കുമെതിരായി സംസാരിക്കുമ്പോൾ സിപിഎമ്മിന് പൊള്ളുന്നു. അതുകൊണ്ടാണ് അവർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കുന്നതല്ല. സുരേഷ് ഗോപിയ്ക്കെതിരായ ഏത് നീക്കവും അതിശക്തമായി പരാജയപ്പെടുത്തും. സുരേഷ് ഗോപിയ്ക്കെതിരെ നടക്കുന്നത് മനുഷ്യത്വരഹിതമായ വേട്ടയാണ്. അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിനെതിരെ ഇത്തരത്തിൽ പ്രതിഷേധവുമായി വരുന്നു. സമൂഹ മനഃസാക്ഷി സുരേഷ് ഗോപിയോടൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.