കോഴിക്കോട്: രാഷ്‌ട്രീയവിരോധം തീർക്കാൻ വേണ്ടിയുള്ള കള്ളക്കേസ് ആണ് സുരേഷ് ഗോപിക്കെതിരെയുള്ളതെന്ന് മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണ ദാസ്. പിണറായി വിജയന്റെ സർക്കാർ അദ്ദേഹത്തിനെതിരെ നീചവും നികൃഷ്ടവുമായ കേസാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾ സുരേഷ് ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് സുരേഷ്ഗോപിക്കെതിരായിട്ട് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും ചുമത്തിയിട്ടുള്ള കള്ളക്കേസ്, അത് രാഷ്‌ട്രീയ പ്രേരിതമാണ്. അത് രാഷ്‌ട്രീയ വിരോധം തീർക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുള്ളതാണ്. അതുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിച്ച മഹാനടൻ സുരേഷ്ഗോപിക്കെതിരായിട്ട് ഇത്രയും നീചവും നികൃഷ്ടവുമായ രീതിയിൽ കേസ് ചുമത്തിയതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് കേരളം മുഴുവൻ സുരേഷ്ഗോപിക്കൊപ്പമാണ്, പിണറായി വിജയനോടൊപ്പമല്ല എന്നതാണ്.
അതിനുള്ള ചെറിയൊരു ഉദാഹരണമാണ്, ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ വന്ന അദ്ദേഹത്തെ സ്വീകരിക്കാൻ കോഴിക്കോട് തടിച്ച് കൂടിയിട്ടുള്ള ജനങ്ങൾ. പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീ സമൂഹം സുരേഷ് ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ കഴിയും. സുരേഷ് ഗോപിക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടുള്ള പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും സർക്കാരിനുമെതിരെ കേരളം ചുട്ട മറുപടി കൊടുക്കണമെന്ന കാര്യത്തിൽ സംശയമില്ല ‘- പി കെ കൃഷ്ണ ദാസ് പറഞ്ഞു.