പാരീസ്: 2013-ൽ ലോകത്തെ നടുക്കിയ രാസായുധ കൂട്ടക്കുരുതിയിൽ സിറിയൻ ഭരണകൂടത്തിനെതിരെ നടപടിയുമായി ഫ്രാൻസ്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, സഹോദരൻ മഹർ അൽ അസദ്, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സിറിയയിലെ സാധാരണക്കാരെ രാസായുധ പ്രയോഗത്തിന്റെ ഇരകളാക്കിയെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് ജഡ്ജിമാരാണ് വാറണ്ട് പുറപ്പെടുവിച്ചത്. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്തം, യുദ്ധകുറ്റം എന്നിവയാണ് സിറിയൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ ഫ്രാൻസ് ചുമത്തിയിരിക്കുന്നത്.
2013 ഓഗസ്റ്റിൽ ദൗമ പട്ടണത്തിലും കിഴക്കൻ ഗൗട്ട ജില്ലയിലുമായിരുന്നു രാസായുധ പ്രയോഗം നടന്നത്. ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ വിമതർക്കെതിരെ പ്രയോഗിച്ച രാസായുധ ആക്രമണത്തിൽ സാധാരണക്കാരായിരുന്നു കൂട്ടക്കുരുതിക്ക് ഇരയായത്. തുടർന്ന് പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നെങ്കിലും രാസായുധം പ്രയോഗിച്ചുവെന്നത് ഭരണകൂടം നിഷേധിക്കുകയായിരുന്നു.
ഐക്യരാഷ്‌ട്രസഭയുടേയും രാസായുധ നിരോധന സംഘടനയുടേയും സംയുക്ത അന്വേഷണത്തിൽ സരിൻ, ക്ലോറിൻ എന്നിവ സിറിയ ആയുധമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിറിയൻ പ്രസിഡൻസിയും ഇൻഫർമേഷൻ മന്ത്രാലയവും ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല.
ദശാബ്ദങ്ങൾക്കിപ്പുറം ഫ്രാൻസ് സ്വീകരിച്ച നടപടി ഇരകളുടെ കുടുംബത്തിനും ആക്രമണത്തെ അതിജീവിച്ചവർക്കുമുള്ള ആദരവാണെന്ന് ഫ്രഞ്ച് ജുഡീഷ്യറി അറിയിച്ചു. സിറിയൻ രാഷ്‌ട്രത്തലവനെതിരെ പുറപ്പെടുവിക്കുന്നതും 2013ലെ ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നതുമായ ആദ്യത്തെ അന്താരാഷ്‌ട്ര അറസ്റ്റ് വാറന്റ് കൂടിയാണിത്. സിറിയയിലെ നിരവധി കുറ്റകൃത്യങ്ങൾക്ക് പ്രസിഡന്റ് ഉത്തരവാദിയാണെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.