വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സർവേ ഇന്ന് പൂർത്തിയാകും. എഎസ്‌ഐ സംഘം തയ്യാറാക്കിയ സർവേ റിപ്പോർട്ട് നാളെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ കോടതിയിൽ സമർപ്പിക്കും. ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷാകും കേസ് പരിഗണിക്കുക .
100 ദിവസത്തിലധികം നീണ്ട സർവേയിൽ കണ്ടെത്തിയ 250 ഓളം തെളിവുകൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ കലക്‌ട്രേറ്റ് കോംപ്ലക്‌സിലുള്ള ട്രഷറിയുടെ ലോക്കറിലേയ്‌ക്ക് മാറ്റിയിട്ടുണ്ട് . ഇതുവരെയുള്ള സർവേയുടെ പഠന റിപ്പോർട്ടും എഎസ്ഐ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് മുദ്രവച്ച കവറിലാകും ജില്ലാ കോടതിയിൽ സമർപ്പിക്കുക.
ജൂലായ് 21-നാണ് ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷ് ജ്ഞാൻവാപിയിൽ എഎസ്‌ഐ സർവേ നടത്താൻ ഉത്തരവിട്ടത് . കോടതിയുടെ നിർദേശപ്രകാരം ജൂലൈ 24ന് എഎസ്ഐ സംഘം ശാസ്ത്രീയ സർവേ ആരംഭിച്ചു
ജിപിആർഎസ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെയും പരമ്പരാഗത സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ജ്ഞാൻ വാപിയിലെ മന്ദിരത്തിന്റെ ബേസ്മെന്റുകൾ മുതൽ താഴികക്കുടവും മുകൾഭാഗവും വരെ അളന്ന് എഎസ്ഐ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഹൈദരാബാദിലെയും കാൺപൂരിലെയും എഎസ്ഐ വിദഗ്ധരും ഇതിന് പൂർണ പിന്തുണ നൽകി. സെപ്തംബർ 14 ന് വാദം കേൾക്കുമ്പോൾ, സർവേയിൽ കണ്ടെത്തിയ വസ്തുതകൾ സുരക്ഷിതമാക്കാനും സംരക്ഷിക്കാനും എഎസ്‌ഐക്കും ജില്ലാ ഭരണകൂടത്തിനും ജില്ലാ കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം മന്ദിരവുമായി ബന്ധപ്പെട്ട കോടതി തീരുമാനം തങ്ങൾക്ക് അനുകൂലമാകണമെന്ന പ്രാർത്ഥനയിലാണ് ഹിന്ദു വിശ്വാസികൾ .