ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണുയുമായുള്ള സ്വതന്ത്രവ്യാപാര കരാറിനെ (എഫ്ടിഎ) കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. എഫ്ടിഎയുടെ ഭാഗമായി 26 കരാറാണ് യുകെയുമായി ഇന്ത്യക്കുള്ളത്. ഇതിൽ ഇരുപതെണ്ണത്തിൽ ധാരണയായി. ഓരോ കരാറുകളും പൂർത്തിയാക്കുന്നതിന് മുൻപ് വിശദമായ ചർച്ചയാണ് ഇരുരാജ്യങ്ങളും നടത്തിയത്. സ്വതന്ത്ര വ്യാപാര കരാറുകൾ ഭാവിയിൽ സുപ്രധാന പങ്കുവഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായാൽ അടുത്ത 20, 30, 50 വർഷങ്ങൾക്കുള്ളിൽ അതിന്റെ പ്രതിഫലനമെന്ന് ജനങ്ങൾക്ക് നേരിട്ട് മനസിലാക്കാൻ സാധിക്കും. ഭാവിയെ രൂപപ്പെടുത്തുന്ന കരാറായതിനാൽ ഏറെ ജാഗ്രതയോടെ സൂക്ഷ്മ പരിശോധനകൾക്കും ചർച്ചകൾക്കും വിധേയമാക്കിയാണ് കരാറിന്റെ 26 ചാപ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ താത്പര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിരിക്കും. അതിനാൽ ധൃതി കൂട്ടി ചർച്ച ചെയ്ത് പൂർത്തിയാക്കേണ്ട ഒന്നല്ല എഫ്ടിഎ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
26ൽ ആറ് കരാറുകളാണ് ഇനി ധാരണയാകാൻ ശേഷിക്കുന്നത്. ബ്രിട്ടനും ഇന്ത്യക്കും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ നിരവധി വിഷയങ്ങൾ പ്രതിഫലിക്കുന്ന കരാറുകളാണ് ഇനി ധാരണായാകാനുള്ളത്. ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നതായും ശേഷിക്കുന്ന കരാറുകളും വൈകാതെ ധാരണയാകുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.