ആഗോള ഭീഷണിയാകുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണ് ഏകാന്തതയെന്ന് പ്രഖ്യാപിച്ച് ഡബ്ല്യൂഎച്ച്ഒ. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഏകാന്തതയെന്നും ഗുരുതരമായ ആരോഗ്യ ഭീഷണിയാണിതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒറ്റയടിക്ക് 15 സിഗരറ്റ് വലിക്കുന്നതിനേക്കാൾ മാരകമാണ് ഏകാന്തതയെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്‌ട്ര കമ്മീഷനെയും ലോകാരോഗ്യ സംഘടന നിയമിച്ചു. യുഎസ് സർജൻ ജെനറൽ ഡോ. വിവേക് മൂർത്തിയാണ് കമ്മീഷനെ നയിക്കുക. ആഫ്രിക്കൻ യൂണിയൻ യൂത്ത് എൻവോയ് അടക്കമുള്ളവർ കമ്മീഷനിൽ അംഗങ്ങളാണ്. മൂന്ന് വർഷമാണ് കമ്മീഷന്റെ കാലാവധി.
കൊറോണ മഹാമാരിക്ക് ശേഷം ഓരോരുത്തരുടെയും സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ വന്ന മാറ്റം ഏകാന്തത വർദ്ധിപ്പിക്കാൻ കാരണമായെന്നും ഡബ്ല്യൂഎച്ച് ഒ പറയുന്നു. പൊണ്ണത്തടിയും വ്യായാമമില്ലായ്മയും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളേക്കാൾ ഗുരുതരമാണ് ഏകാന്തത അനുഭവിക്കുന്നവർ നേരിടേണ്ടി വരിക. സമൂഹത്തിൽ നിന്നും അകന്നുനിൽക്കാനുള്ള പ്രവണത ഒടുവിൽ ഉത്പാദനക്ഷമതയെയും പ്രവർത്തനക്ഷമതയെയും തകർക്കുമെന്നാണ് കണ്ടെത്തൽ.
ലോകത്ത് നാലിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. പ്രായമായവരിൽ ഏകാന്തത ഡിമെൻഷ്യക്ക് കാരണമായേക്കും. 50 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
കൗമാരക്കാരിൽ 5 മുതൽ 15 ശതമാനം വരെ കുട്ടികൾ ഏകാന്തത അനുഭവിക്കുന്നു. ആഫ്രിക്കയിൽ 12.7 ശതമാനം കൗമാരക്കാരും യൂറോപ്പിൽ 5.3 ശതമാനം കൗമാരക്കാരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഏകാന്തത മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ അതീവ ഗുരതരമായതിനാൽ ഇവയ്‌ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.















