ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ കളഭാഭിഷേകം നടന്നു. ഉഷപൂജയ്‌ക്ക് ശേഷം കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. 11 മണി കഴിഞ്ഞതോടെ നെയ്യഭിഷേകം പൂർത്തിയാക്കി. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പിഎൻ മഹേഷ് ബ്രഹ്മകലശം എടുത്തതോടെ വാദ്യമേളങ്ങൾ മുഴങ്ങി. ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു. തിരുനടയിൽ തീർത്ഥാടകർ ശരണം വിളിച്ച് കാത്തുനിൽക്കേ തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഉച്ചയ്‌ക്ക് പതിനെട്ടാംപടി കയറിയെത്തിയ ഭക്തർക്ക് കളഭാഭിഷേകം കണ്ട് തൊഴാൻ അവസരം ലഭിച്ചു.
16 മണിക്കൂർ ആണ് ദർശത്തിനായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്നത്. തിരക്ക് കുറയ്‌ക്കാൻ രാത്രി നട അടച്ചാലും തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. പുലർച്ചെ മൂന്നിന് തുറന്നാൽ ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്കൂർ നടയടയ്‌ക്കും. വീണ്ടും വൈകുന്നേരം നാലിന് തുറക്കും. രാത്രി 11-ന് ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും വരെ ദർശനം നടത്താം.
ദർശന സമയം വർദ്ധിപ്പിച്ചത് തീർത്ഥാടകർക്ക് ആശ്വാസമായി. പുലർച്ചെ മൂന്നിന് നട തുറക്കുന്നതിനാൽ തീർത്ഥാടകർക്ക് അധികം കാത്തുനിൽക്കാതെ ദർശനത്തിന് അവസരം ലഭിക്കും. മാസപൂജാ വേളകളിൽ രാവിലെ അഞ്ചിന് നട തുറന്ന് രാത്രി പത്തിനായിരുന്നു അടച്ചിരുന്നത്. പുലർച്ചെ മൂന്നിന് നട തുറക്കുന്നതിനാൽ ദർശനവും അഭിഷേകവും വേഗം നടത്തി പ്രസാദം വാങ്ങി നാല് മണിയാകുമ്പോഴെക്കും മലയിറങ്ങുന്നവരുണ്ട്.