അയ്യനെ ദർശിച്ച് അനുഗ്രഹം തേടി ഭക്തജനങ്ങൾ. ശബരിമല നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയത് ഇന്നലെയായിരുന്നു. 38,000 പേരാണ് ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. 24 മണിക്കൂർ സമയവും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന് തിരക്ക് വർദ്ധിക്കുന്ന കാഴ്ചയ്‌ക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ദിവസവും രാവിലെ ഒൻപതിന് അഷ്ടാഭിഷേകം തുടങ്ങും. പാൽ, തേൻ, ഭസ്മം, കരിക്കിൻ വെളളം, പഞ്ചാമൃതം, കളഭം, പനിനീര്, നെയ്യ് എന്നിവയാണ് അഷ്ടാഭിഷേകത്തിനുള്ളത്. 6,000 രൂപ അടച്ചാൽ എല്ലാ സാധനങ്ങളും ലഭിക്കും. എട്ട് പേർക്ക് സോപാനത്തിൽ നിന്ന് കണ്ടുതൊഴാൻ അവസരമുണ്ടാകും. അഭിഷേക സാധനങ്ങൾ കോവിലിൽ നൽകാനും അയ്യപ്പന് അഭിഷേകം ചെയ്യുന്നത് കണ്ടുതൊഴാനും അവസരം ലഭിക്കും.