ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ മൈക്രോ സോഫ്റ്റില്ക്ക്. സഹസ്ഥപകൻ ഗ്രെഗ് ബ്രോക്ക്മാനെയും മൈക്രോ സോഫ്റ്റിലേക്ക് എടുക്കുമെന്ന് അറിയിച്ചു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സംഘത്തിന് ഇരുവരും നേതൃത്വം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല അറിയിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് സുപ്രധാന വിവിരങ്ങൾ നദെല്ല അറിയിച്ചത്.
‘ഓപ്പൺ എഐയുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, സാം ആൾട്ട്‌മാനും ഗ്രെഗ് ബ്രോക്ക്‌മാനും സഹപ്രവർത്തകർക്കൊപ്പം ഒരു പുതിയ എഐ ഗവേഷണ ടീമിനെ നയിക്കാൻ മൈക്രോസോഫ്റ്റിൽ ചേരുമെന്ന വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമാണുള്ളത്. അവരുടെ വിജയത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇടക്കാല സിഇഒ എംമെറ്റ് ഷിയര്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം തുടരും. ഇതിനായി 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.’- സത്യ നദെല്ല എക്‌സില്‍ കുറിച്ചു.
the mission continues https://t.co/d1pHiFxcSe
— Sam Altman (@sama) November 20, 2023
ഇക്കഴിഞ്ഞ 18 നാണ് ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ പുറത്താക്കിയെന്ന വാർത്ത പുറത്ത് വന്നത്. അതിന് പിന്നാലെ സഹസ്ഥപകൻ ഗ്രെഗ് ബ്രോക്ക്മാനും രാജിവെക്കുകയായിരുന്നു. ചാറ്റ് ജിപിടി നിർമ്മാണക്കമ്പനിയാണ് ഓപ്പൺ എഐ. ഇതിനെ മുന്നോട്ട് നയിക്കുന്നതിൽ സാം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഇദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് സൂചനകൾ. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ബോട്ടായി ചാറ്റ് ജിപിടിക്ക് നിലവിൽ ജനപ്രീതി ഏറെയാണ്.
കമ്പനി ബോർഡുമായി ആശയവിനിമയം നടത്തുന്നതിൽ സാം പരാജയപ്പെട്ടു. കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സിഇഒ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചത്. ഇതിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകനായ ഗ്രെഗു രാജി വയ്‌ക്കുകയായിരുന്നു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയാണ് നിലവിൽ താത്ക്കാലിക സിഇഒ.