തൃശൂർ: ഏകാദശി ദിനമായ വ്യാഴാഴ്ച ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയിൽ മാറ്റമില്ലെന്ന് അറിയിച്ച് ദേവസ്വം ബോർഡ്. ദേവസ്വം ചെയർമാൻ ഡോ.വികെ വിജയനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏകാദശി ദിനത്തിൽ ദർശന സമയത്തിൽ ക്രമീകരണം ഉണ്ടാകുമെന്ന് ദേവസ്വം വ്യക്തമാക്കി. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം, പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞുള്ള പ്രദക്ഷിണം എന്നിവ ഉണ്ടാകില്ല.
പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്ക് ദർശനത്തിനുള്ള വരി രാവിലെ അഞ്ചിന് അവസാനിക്കും. പ്രസാദമൂട്ട് മൂന്നിടത്തായാണ് നടത്തുന്നത്.
പടിഞ്ഞാറേ നടയിലെ അന്നലക്ഷമി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും തെക്കേ ഗോപുര നടയിൽ തയ്യാറാക്കുന്ന ഊട്ടുപുരയിലും ഭക്ഷണം നൽകും. ദ്വാദശി ദിവസം പ്രസാദമൂട്ട് രാവിലെ ഏഴു മുതൽ 11 വരെയായിരിക്കും നടത്തുക. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദമൂട്ടും ഉണ്ടാകില്ല.
ബുധനാഴ്ച പുലർച്ചെ രശ്മി ദിവസം മൂന്ന് മുതൽ വെള്ളിയാഴ്ച ദ്വാദശി ദിവസം രാവിലെ വരെ 53 മണിക്കൂർ തുടർച്ചയായി ദർശനം അനുവദിക്കും. ദശമി വിളക്കിന് പുലർച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ എട്ട് വരെ നട തുറന്നിരിക്കും. പൂജ-ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടയ്‌ക്കുക. ദ്വാദശി ദിനത്തിൽ രാവിലെ എട്ടിന് അടച്ച് ശുദ്ധി ചടങ്ങുകൾ ആരംഭിക്കും. ഇതിന് ശേഷം ഒമ്പതിനാകും നട തുറക്കുക.