ന്യൂഡൽഹി: ഡീപ് ഫേക്ക് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. എഐ പോലുള്ള പുതിയ ടെക്‌നോളജികൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നു. അതിന് ഉദാഹരണമാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ. ഇത് രാജ്യത്തിന് ദോഷം വരുത്തുമെന്നും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ഡീപ് ഫേക്ക് പോലുള്ള വ്യാജ വീഡിയോകളുടെ ഉപയോഗം നമ്മുടെ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയാണ്. ഇത് വളരെ പ്രധാനപ്പെട്ടതും അപകടകരവുമാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരെയും ഈ പ്രശ്‌നം ദോഷകരമായി ബാധിക്കും. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. രാജ്യത്തിന് ഭീഷണി ഉണ്ടാകാതിരിക്കാനായി പുതിയ നിയമം കൊണ്ടുവരുമെന്നും അതിനായി നവംബർ 24 വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ദോഷം വരുന്ന തരത്തിലുള്ള ഡീപ് ഫേക്കുകൾ ഇനി അനുവദിക്കില്ല. അതിന് സർക്കാർ വ്യവസായങ്ങളുമായി ചേർന്ന് ചർച്ചകളിലൂടെ വേണ്ട നടപടികൾ സ്വീകരിക്കും. അതിന് നവംബർ 24 വരെ കാത്തിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.