കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി . ക്ഷേത്രം നവീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച അദ്ദേഹം ക്ഷേത്രത്തെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കി എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഉത്തരവാദിത്തം ‘റിലയൻസ് ഫൗണ്ടേഷൻ’ ഏറ്റെടുക്കുമെന്ന് ‘വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ’ സംഘടിപ്പിച്ച ‘ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റി’ന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് . പശ്ചിമ ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരുന്നതിൽ പങ്കാളിയാകാൻ ‘റിലയൻസ് ഫൗണ്ടേഷൻ’ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കമ്പനി പശ്ചിമ ബംഗാളിൽ ഇതുവരെ 45,000 കോടി രൂപ നിക്ഷേപിച്ചതായും അടുത്ത 3 വർഷത്തിനുള്ളിൽ 20,000 കോടി കൂടി നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രവും അതിൽ ഉൾപ്പെടുന്നു. ഈ പദ്ധതി തന്റെയും ഭാര്യ നിത അംബാനിയുടെയും ഹൃദയത്തോട് ഒരുപോലെ അടുത്ത് നിൽക്കുന്നതാണെന്ന് മുകേഷ് അംബാനി പറഞ്ഞു.