ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കഴിഞ്ഞ 24 മണിക്കൂറിനിടെ രക്ഷാപ്രവർത്തനത്തിൽ പുരോഗതി ഉണ്ടെന്നും, വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നിലവിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിവരെല്ലാം സുരക്ഷിതരാണ്. ഇവർക്കായി കഴിഞ്ഞ മണിക്കൂറുകളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും കൈമാറിയിട്ടുണ്ട്. പ്രത്യേകമായി സ്ഥാപിച്ച പൈപ്പ് വഴിയാണ് ഇവർക്കുള്ള ഭക്ഷണവും മരുന്നുകളും കൈമാറിയത്. മൊബൈൽ ചാർജറുകളും ഇവർക്കായി എത്തിച്ച് നൽകിയിട്ടുണ്ട്. ടണലിൽ കുടുങ്ങിയ തൊഴിലാളികളുമായി അവരുടെ കുടുംബാംഗങ്ങളും സംസാരിച്ചു.
അതേസമയം വെർട്ടിക്കൽ ഡ്രില്ലിംഗ് നടത്താനുള്ള സ്ഥലം ഇന്ന് പുലർച്ചെ കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡ് പണിയും പൂർത്തിയായിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് നിർത്തിവച്ച ഡ്രില്ലിംഗ് പുന:രാരംഭിച്ചത്. 40 മണിക്കൂറിനുള്ളിൽ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ പറയുന്നു. ഒഎൻജിസി, എസ്‌ജെവിഎൻഎൽ, ആർവിഎൻഎൽ, എൻഎച്ച്‌ഐഡിസിഎൽ, ടിഎച്ച്ഡിസിഎൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.