തൃശ്ശിവപുരം മോഹനചന്ദ്രൻ.
മലനാട്. ഐതീഹ്യപ്പെരുമകൊണ്ടു സമ്പന്നമായ മലവട്ടം.വില്വാദ്രിനാഥ ക്ഷേത്രസങ്കേതം.ഒരു വിളിപ്പാടകലെ നിള, പാണ്ഡവർ മോക്ഷ പ്രാപ്തിയ്‌ക്കായി വന്നെത്തിയ നദീതടം. ഐവർ മഠം. പാണ്ഡവപുരം. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ലക്കിടി. വി കെ എൻ എന്ന നാണ്വാര്.. വെങ്കിച്ചൻ സ്വാമി, കുത്താമ്പുള്ളി, മയിലാടുപാറകൾ.ഇത്രയും സമ്പന്നമായ ഭാരതഘണ്ഡ സംസ്കൃതിയ്‌ക്കുള്ളിൽ “പുനർജനിയ്‌ക്കുക ” എന്ന മോഹം ഉണ്ടാക്കുന്നതിൽ അതിശയോക്തിയില്ലല്ലൊ..

തിരുവില്വാമല സപ്തമല സങ്കേതം. വില്വാദ്രിനാഥൻ അഥവ വിഷ്ണു ചൈതന്യം തുളുമ്പുന്ന ശ്രീരാമൻ സഹോദരൻ ലക്ഷ്മണനോടൊപ്പം കുടികൊള്ളുന്ന അത്യപൂർവ്വ മഹാക്ഷേത്ര സാന്നിധ്യം.വില്വാദ്രിനാഥന്റെ ശ്രീലകത്തിനു കിഴക്ക്, പുനർജനീ ഗുഹ. പാപനാശിനി തീർത്ഥവും..
തുലാമാസത്തിൽ വില്വാദ്രിനാഥന്റെ നിറമാല ഉത്സവത്തോടെയാണ് കേരളത്തിലെ ഉത്സവങ്ങൾക്കു തിരിതെളിയുന്നത്. നിറമാലകഴിഞ്ഞ്, തൊട്ടടുത്ത മാസം വൃശ്ചികത്തിലെ ഏകാദശിയ്‌ക്ക് പുനർജനി നൂഴൽ. “ഗുരുവായൂർ ഏകാദശി “നാൾ കൂടിയാണത്.ആ പുണ്യദിനത്തിൽ ജനിയ്‌ക്കുക എന്ന മോഹം. പുനർജനിയ്‌ക്കുക എന്ന കഠിന വ്രത നോമ്പ്, പുനർജനിഗുഹ നൂഴ്ന്ന്, പുനർജന്മ പ്രാപ്തി, അതത്രേ ഈ ഗുഹ നൂഴലിന്റേയും സാരസ്യം.

അത്ര സരളമല്ല ഈ ചിന്ത. ഭരതീയ തത്ത്വചിന്തയുടെ ഒരു നുറുങ്ങു വെളിച്ചമാണ് വില്വാദ്രിനാഥ പുനർജനി ഗുഹയിലേത്. ആ വെളിച്ചത്തിലേയ്‌ക്കാണ് ഇരുൾ ഗുഹ നൂഴ്ന്ന് പുനർജനി തേടി ആണ്ടൊരിയ്‌ക്കൽ, ആയിരങ്ങളെത്തുന്നത്..
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശ്ശിവപേരൂർ.തൃശ്ശിവപേരൂർ നഗരത്തിൽ നിന്നും വടക്കു-കിഴക്ക് മാറി 45 കിലോമീറ്റർ അപ്പുറം തിരുവില്വാമല. തികച്ചും മലകൾ നിറഞ്ഞ ഗ്രാമീണത. ചാരേ നിളയും.ഈ മലവട്ട ഗ്രാമത്തിന്നുമുണ്ട് പരശുരാമ ഐതീഹ്യപ്പെരുമ. പരശുരാമനാൽ കൊല്ലപ്പെട്ട ബ്രാഹ്മണരുടെ മോക്ഷ പ്രാപ്തിയുടെ ഐതീഹ്യകഥ..

ഭൃഗുരാമനാൽ കൊല്ലപ്പെട്ട ബ്രാഹ്മണരുടെ മോക്ഷപദം വില്വാദ്രിനാഥ ക്ഷേത്രസങ്കേതത്തിൽ വച്ചായിരുന്നു എന്നതാണ് ഒരു വിശ്വാസം. പ്രേതാത്മാക്കളുടെ മോക്ഷത്തിനായി പരശുരാമൻ മഹാ വിഷ്ണു വിഗ്രഹം നൽകിയെന്നും, മഹാവിഷ്ണുവിനെ പ്രാർത്ഥിയ്‌ക്കണമെനന്നായിരുന്നു പരശുരാമ നിർദ്ദേശം. എന്നാൽ അവരുടെ പ്രാർത്ഥനകൊണ്ട് മോക്ഷ പ്രാപ്തി ലഭിച്ചില്ലെന്നും കഥ. അതിൽ മനം നൊന്ത പ്രേതാത്മാക്കൾ വീണ്ടും പരശുരാമനെ ശരണം പ്രാപിയ്‌ക്കുന്നു. പ്രാർത്ഥനയിൽ മുഴുകിയ പ്രേതാത്മാക്കൾക്കു മോക്ഷം ലഭിച്ചില്ലെന്നറിഞ്ഞ പരശുരാമാൻ കാരണമന്വേഷിച്ച് ദേവഗുരുവായ ബൃഹസ്പതിയെ സമീപിയ്‌ക്കുന്നു. ബൃഹസ്പതിയാണ് ഏഴു ജന്മങ്ങൾ താണ്ടിയാലേ മോക്ഷം ലഭ്യമാകൂ എന്നരുളുന്നത്.എന്നാൽ നിഷ്കരുണം കൊല്ലപ്പെട്ടവരുടെ സങ്കടം കണ്ട ബൃഹസ്പതി, അതിനൊരു ഉപായവും നിർദ്ദേശിച്ചത്രെ.
ആ ഉപദേശത്തെ തുടർന്നാണത്രെ “ഒറ്റ പാറയിൽ സ്ഥിതിചെയ്യുന്ന വില്വമലയിലെ ഗുഹ നൂഴൽ.. അതിന്റെ അനുഷ്ഠാന സ്നാനത്തിനായി പരശുരാമൻ നിർമ്മിച്ചതെന്നു കരുതുന്ന ഗണപതി തീർത്ഥവും , പാപനാശിനി തീർത്ഥവും പാടല തീർത്ഥവും വില്വമലയിൽ കാണാം. അതിനോടൊപ്പം ദേവരാജൻ ഇന്ദ്രൻ നിർമ്മിച്ച അമ്പു തീർത്ഥവും, ഐരാവതം സൃഷ്ടിച്ച കൊമ്പുതീർത്ഥവും വില്വാദ്രിമലയിൽ ഉണ്ട്. ഈ തീർത്ഥങ്ങളിൽ സ്നാനം ചെയ്ത് പാപ പുണ്യങ്ങളുടെ ഗുഹ നൂഴുകയായിരുന്നു പരശുരാമനാൽ കൊലപ്പെട്ട ബ്രാഹ്മണ പ്രേതാത്മാക്കൾ.. അങ്ങനെ അവരെല്ലാം മോക്ഷം പ്രാപ്തമാക്കി എന്നതും രൂഢമൂലമായ വിശ്വാസമാണ്..

അത്തരത്തിൽ മോക്ഷം സിദ്ധിച്ചവരുടെ അനന്തര തലമുറയിലെ ബ്രാഹ്മണർ തങ്ങൾക്കും പാപം തീർക്കാൻ ഗുഹ നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ , വർഷത്തിൽ ഒരു ദിനം അവർക്കും അനുമതി നൽകുകയായിരുന്നുവത്രെ സാക്ഷാൽ പരശുരാമാൻ..
ആ ദിനമാണ് വൃശ്ചികത്തിലെ ഏകാദശി ദിനം.അന്നു തന്നെയാണ് ഗുരുവായൂർ ഏകാദശി എന്നതും ഹിന്ദു വിശ്വാസികളെ സംബന്ധിച്ച് പുണ്യദിനമാണ്. കേരളീയ ഹിന്ദു കുടുംബങ്ങളിൽ ഒരാളെങ്കിലും ഗുരുവായൂർ ഏകാദശി നോൽക്കും എന്നതും സവിശേഷമാണ്.അങ്ങനെ ബ്രാഹ്മണർക്കായി പുനർജനി ഗുഹ നൂഴാൻ ലഭിച്ച അവസരം ഇന്ന് , ജാതി വ്യത്യാസമില്ലാതെ പ്രായഭേദമില്ലാതെ അനേകായിരങ്ങളാണ് ആചരിക്കുന്നത്.

തലേന്നു തന്നെ വ്രതശുദ്ധിയോടെ വില്വാദ്രിനാഥ ക്ഷേത്രത്തിൽ എത്തുന്നവരും മറ്റും ഏകാദശിനാൾ അതി രാവിലെത്തന്നെ, ക്ഷേത്രത്തിന് കിഴക്ക് രണ്ടു കിലോമീറ്ററോളം അകലെയുള്ള പുനർജനി ഗുഹാമുഖത്തെത്തും. 150 മീറ്റർ ഉയരം വരുന്ന ഒത്ത പാറയുടെ തെക്കേ ചെരിലെ ഗുഹാ കവാടത്തിലൂടെയാണ് ഉദ്ദ്വേഗജനകമായ ഗുഹ നൂഴൽ ആരംഭിയ്‌ക്കുന്നത്. അതിനുമുമ്പ് ഗുഹാ കവാടത്തിലും മുകൾത്തട്ടിലും സർവ്വ വിഘ്നങ്ങളും തീർക്കാനുള്ള പൂജകളും നടക്കും. തുടർന്ന് പാറയുടെ മുകൾഭാഗത്തെ ഗുഹാ വിടവിലൂടെ നെല്ലിക്ക താഴേയ്‌ക്ക് ഉരുട്ടി ഇടും. അങ്ങനെ ഇടുന്ന നെല്ലിക്ക താഴത്തെ ഗുഹാമുഖത്തെത്തിയാൽ മാത്രമേ നൂഴൽ സാധ്യമാകൂ. മുകളിൽ നിന്നും ഇടുന്ന നെല്ലിക്ക താഴെ എത്തിയില്ലെങ്കിൽ, അതിനർത്ഥം ഗുഹയ്‌ക്കുള്ളിൽ തടസ്സമുണ്ടെന്നതാണ്. പക്ഷെ ഇന്നു വരെ അത്തരം ഒരു വിഘ്നമുണ്ടായിട്ടില്ല എന്നത് ഭക്തിയെ അതിന്റെ പാരമ്യത്തിൽ എത്തിയ്‌ക്കുന്നു.

വൃശ്ചിക മാസം ഏകാദശി ദിനത്തിലല്ലാതെ മറ്റു ദിനങ്ങളിൽ ഗുഹ നൂഴാൻ അനുമതി ഇല്ലാത്തതിനാൽ, താഴെ ഗുഹാ കവാടം അടച്ചിടുന്നതും ഇന്നു പതിവാണ്. അതുപോലെ മുകൾ ഭാഗത്തെ ഗുഹാമുഖവും പാറ കൊണ്ട് അടച്ചിടും.ഇത്തരത്തിൽ വളരെ സവിശേഷമാർന്ന മനുഷ്യ നിർമ്മിതമല്ലാത്ത പ്രകൃതിദത്ത ശിലാ ഗുഹ നൂഴൽ അത്ര സരളമല്ലെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.nഒരാൾക്കു മാത്രം നൂഴാവുന്ന വിസ്താരമേ ഗുഹയുടെ ഉൾവശത്തുള്ളൂ. ഭീമാകാര കരിങ്കൽ പാറയുടെ150 മീറ്റർ താഴെ ചരിവിൽ സാമാന്യം പത്തുപേർക്കു നിൽക്കാവുന്ന ഒരു ഇടമുണ്ട്. അവിടെ നിന്നുമാണ് തല കുമ്പിട്ടു നടന്ന് പുനർജനി നൂഴൽ ആരംഭിയ്‌ക്കേണ്ടത്. അൽപ ദൂരം ഗുഹയ്‌ക്കകത്തേക്ക് നടന്നുനീങ്ങാമെങ്കിലും, പിന്നെയത് ഇരുന്നു നിരങ്ങി മുന്നേറുന്ന അവസ്ഥയിലെത്തും. പിന്നെയത് , കിടന്ന് ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയാവും.തുടർന്നാണ് അതുവരെ സങ്കൽപ്പത്തിൽ പോലും ഇല്ലാത്ത ദുർഘടാവസ്ഥ അനുഭവപ്പെട്ടു തുടങ്ങുക. ആദ്യം കമഴ്ന്ന് , മുകളിലേയ്‌ക്ക് ഇഴഞ്ഞു നീങ്ങുന്നയാൾക്ക് പിന്നെ ചരിഞ്ഞും പിരിഞ്ഞു , ഒരു അഭ്യാസിയെപ്പോലെ മനോധൈര്യം കൈവിടാതെ മുന്നേറേണ്ടിവരും.. വീണ്ടും കമഴ്ന്നും ഇഴഞ്ഞു മുന്നേറേണ്ടതുമുണ്ട്.. ഇത്രയും ദുഷ്കരമായ ഗുഹ നൂഴൽ കൂരിരുട്ടിൽ ആണെന്നതും ഓർക്കേണ്ടതുണ്ട്. പ്രണവായു കറഞ്ഞും കൂടിയും ഇരിയ്‌ക്കും. അതുകൊണ്ടുതന്നെ ആരോഗ്യവും മനോധൈര്യവും ഒരു അനിവാര്യ ഘടകം കൂടിയാണ്.

ഇതിന്നിടയിൽ യാത്രാമധ്യേ (നൂഴൽ) പാറയുടെ മറ്റൊരു വിള്ളലിൽ കൂടി വെളിച്ചത്തിന്റെ മിന്നായം ഒരാശ്വാസമായി ലഭിയ്‌ക്കുകയും ചെയ്യും. ആ പ്രകാശം നൽകുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്. ഇളം കാറ്റും , ഉദിച്ചു പൊങ്ങുന്ന സൂര്യന്റെ പ്രഭാത കിരണവും എത്ര ശ്രേഷ്ഠമാണെന്നോ ഈ സമയത്ത് ..!! അങ്ങനെ, അര മണിക്കൂറിലേറെ സമയം നീളുന്ന ഗുഹ നൂഴൽ .. പാപക്കുഴൽ കടക്കൽ.. മോക്ഷ പ്രാപ്തി നേടൽ..

ഐതീഹ്യത്തിന്റെ, വിശ്വാസത്തിന്റെ പിൻബലത്തോടെയാണ് തിരുവില്വാമല പുനർജനി ഗുഹ നൂഴൽ എങ്കിലും, അതിലൂടെ ലഭിയ്‌ക്കുന്ന ജീവിത തത്ത്വം വളരെ വലുതാണ്. ജന്മം കൊള്ളുകയും; എന്നാൽ ജന്മം കൊണ്ടുള്ള വിലയറിയാതെ ജീവിയ്‌ക്കുകയും ചെയ്യുന്നവർക്ക് ഈ ഗുഹ നൽകുന്നത് അനുഭവത്തിന്റെ ജ്ഞാനമാണ്.മരണം മുന്നിൽക്കണ്ട്, ജനിമൃതികളുടെ സാരമറിഞ്ഞ് ഒരു പുനർ ജന്മം.വാക്കുകൾ അർത്ഥ സാഗരം തേടിപ്പോകുന്ന നേര കാലങ്ങൾ.ഒരാവേശത്തിന് ഗുഹയ്‌ക്കുള്ളിൽ പ്രവേശിക്കുന്ന വ്യക്തിയ്‌ക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ നിസ്സാരമല്ല. ഗുഹ നൂഴ്ന്നു തുടങ്ങുമ്പോൾ, അത് അതികഠിനമെന്നറിയുന്ന ഘട്ടത്തിൽ പിന്തിരിയാനും സാധ്യമല്ല.. ഇഴഞ്ഞും വലിഞ്ഞു കയറിയുംമുന്നോട്ടുതന്നെ. സർവ്വ ശക്തിയുമെടുത്ത് , ഏകാഗ്രതയോടെ ജീവനും കൊണ്ടുള്ള ഇഴയൽ. ഒരിറ്റു വായുവിനായുള്ള പിടച്ചിൽ, വെളിച്ചം കൊതിച്ചു പോകുന്ന സമയങ്ങൾ. എന്നിട്ടും, ഗുഹ നൂഴ്ന്നവർക്കാർക്കും ജീവഹാനി ഉണ്ടായിട്ടില്ല എന്നത് മുജ്ജമ്മ പുണ്യമാണിവിടെ.

ഗുഹ നൂഴുന്ന ഓരോരുത്തർക്കും മറ്റൊരാൾക്ക് തുണയേകുന്ന അനിവാര്യ സന്ദർഭങ്ങൾ ഉണ്ടാകും.വഴുവഴുത്തതും പരുക്കനുമായ പാറയിൽ അള്ളിപ്പിടിച്ചുള്ള നൂഴ്ന്നു മുന്നേറൽ. പിന്നിൽ വരുന്നവന്റെ തോളും ശിരസ്സും ചവിട്ടിയുള്ള മുന്നേറ്റം അത് അനുഭവിച്ചവർക്കു മാത്രമേ വിവരിയ്‌ക്കാനാകൂ എന്നതാണ് യാഥാർഥ്യം.അപരചിതന്റെ , അന്യന്റെ കരുത്താർന്ന തലയും തോളും കൈത്താങ്ങും ആശ്രയിയ്‌ക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങൾ.അത്തരത്തിൽ ചവിട്ടേൽക്കുന്നയാൾക്ക് ബലമേകുന്ന മറ്റൊരു ശിരസ്സും തോളും തൊട്ടു താഴെയുണ്ടാകം.ഒപ്പം മന:ക്കരുത്തായി മന്ത്ര ജപവും.. മണ്ഡല കാലമായതിനാൽ ഉയരുന്ന മന്ത്രങ്ങളെല്ലാം അയ്യപ്പ സ്വാമിയുടേതുമാകും..

കയ്യും മെയ്യും മുറിഞ്ഞും ഉരഞ്ഞും, ഇരുട്ടിൽ തപ്പിത്തടഞ്ഞും..തല പാറയിൽത്തട്ടി നൊന്തും, വലഞ്ഞും തളർന്നും.എങ്കിലും മുമ്പേ നൂഴ്ന്നു കയറുന്നവന്റെയും പിന്നാലെ വരുന്നവന്റേയും സാന്നിധ്യം നൽകുന്ന ആത്മധൈര്യം വലുതാണ്.അങ്ങനെ, അമ്മയുടെ ഗർഭപാത്രത്തിൽ നിന്നെന്നപോലെ പാറയുടെ മുകൾപ്പരപ്പിലെ ചെറു ദ്വാരത്തിലൂടെ പുത്തേയ്‌ക്കുള്ള പ്രവേശനം. പുനർ ജനനം. മൃതിയിലൂടെ നൂഴ്ന്ന് പുണ്യത്തിന്റെ പുനർജനിയിലേയ്‌ക്ക്. തിരുവില്വാമല പുനർജനി ഗുഹ നൽകുന്നത് അനിർവ്വചനീയ അനുഭൂതിയാണ്.. പുറത്തു വരുന്നവന്റെ നോട്ടത്തിലും ദീർഘശ്വാസത്തിലും അതിന്റെ മിടിപ്പ് പ്രകടവുമാണ് …

പാറ വിടവിലൂടെ, രണ്ടുനില കെട്ടിടത്തേക്കാൾ ഉയരത്തിലേയ്‌ക്ക് നൂഴ്ന്നു കയറി എത്തുന്നവർക്കു മാത്രമല്ല, ഒരാൾക്കുമാത്രം നുഴഞ്ഞുനീങ്ങാവുന്നത്ര വിസ്താരം മാത്രമുള്ള ഗുഹയിലൂടെ പുറത്തു വരുന്നവന്നേയും കാത്ത്, ആകാംക്ഷയോടെ ഉദ്ദ്വേഗത്തോടെ ഭയത്തോടെ പാറയുടെ മുകൾത്തട്ടിൽ കാത്തിരിക്കുന്നവർക്കും ലഭിയ്‌ക്കും ജനിമൃതികളുടെ സാരാംശം. അതത്രെ പൂർവ്വ സൂരികൾ കരുതി വച്ച ഇത്തരം ആചാരങ്ങൾ പകരുന്ന കരുത്ത്.
തൃശ്ശിവപുരം മോഹനചന്ദ്രൻ
Phone :9744099220
(തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകനായ ലേഖകൻ നിരവധി ആധ്യാത്മിക – രാഷ്‌ട്രീയ ലേഖനങ്ങളുടെ കർത്താവാണ്)















