തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഇന്ന്. ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി പ്രത്യേക പൂജകൾ നടത്തും. ശേഷം ഒരു നെല്ലിക്ക ഗുഹയിലേക്കിടും. ഗുഹയുടെ അങ്ങേ കവാടത്തിലൂടെ നെല്ലിക്ക പുറത്തേക്കു വരുന്നതോടെ പുനർജനി നൂഴൽ ആരംഭിക്കുന്നു.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടര കിലോ മീറ്റർ കിഴക്ക് വില്വാമലയിലാണ് പുനർജ്ജനി ഗുഹ സ്ഥിതി ചെയ്യുന്നത്. പുനർജ്ജനി നൂഴുന്നതിലൂടെ പൂർവജന്മങ്ങളിലേയും, ഈ ജന്മത്തെയും പാപങ്ങൾ ഒടുങ്ങി മോക്ഷ പ്രാപ്തി കൈവരുമെന്നാണ് വിശ്വാസം. അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ വഴിയിലൂടെയാണ് ഭക്തർ പുറത്തെത്തുക.
കിഴക്കേ നടയിലൂടെ കിഴക്കോട്ട് നടന്നു ചെന്നാൽ ഗുഹാമുഖത്തെത്താനാകും. പുനർജനി നൂഴുന്ന ദിവസം മാത്രമേ ആളുകൾ തിരുവില്വാമലയിലെ കാടിനുള്ളിൽ കയറാറുള്ളൂ. നടന്നെത്താനാകാത്തവർ മലേശമംഗലം റോഡിലൂടെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിന് പിറകിലുള്ള വഴിയിലൂടെയും ഗുഹാമുഖത്തെത്താം.
ആയിരത്തോളം ആളുകൾക്ക് മാത്രം അവസരമുള്ള പുനർജ്ജനി നൂഴലിന് പതിനായിരത്തിലധികം പേർ സാക്ഷികളാകാനെത്തും. പുനർജ്ജനിയോട് ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന അമ്പ് തീർത്ഥം, കൊമ്പ് തീർത്ഥം, ഗണപതി തീർത്ഥം, പാപനാശിനി തീർത്ഥം, പാതാള തീർത്ഥം എന്നിവ പരിപാവനമാണ്.