തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ പുലിവാൽ പിടിച്ച് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹൂല്‍ മാങ്കൂട്ടത്തിൽ. പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തന്റെ വാഹനത്തിൽ നിന്നാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. തന്റെ ഉടമസ്ഥതയിലുള്ള വാഹനം എല്ലാ യൂത്ത് കോൺഗ്രസ്സ്കാരുടെയും വാഹനമാണെന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞു.
കുറ്റവാളികൾ ആണെന്ന് കണ്ടാൽ പ്രതികളെ തള്ളിപ്പറയാൻ മടിയില്ലെന്നും അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഗൂഢാലോചന നടന്നെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ന്യായീകരണം. ധൈര്യമായി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിന്റെ കാർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തന്നെ കാർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് കാർ രാഹുൽ മാങ്കൂട്ടത്തിന്റേതെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. നിലവിൽ അടൂര്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംശയനിഴലിലാണ്. ഇവരിൽ പലരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.