ചെന്നൈ : ശ്രീവില്ലിപുത്തൂർ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തിൽ ദർശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഈ വിലക്ക്.
കാർത്തിക മാസത്തിലെ പ്രദോഷ സമയത്തും പൗര്‌ണ്ണമി സമയത്തും ഭക്തർക്ക് ദർശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
പശ്ചിമഘട്ട മേഖലയിൽ ഇന്നലെ രാത്രി 3 മണിക്കൂറിലധികം കനത്ത മഴ പെയ്തു. ഇതുമൂലം ചതുരഗിരി സുന്ദര മഹാലിംഗ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ തോടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ, കാർത്തിക മാസത്തിലെ പ്രദോഷ ദിനമായ നവംബർ. 24 (നാളെ) യും തുടർന്ന് പൗർണമി ദിനം (നവംബർ. 27 ) വരെ തീർഥാടകർക്ക് മലകയറാൻ അനുവാദമില്ലെന്ന് ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവ് അറിയിച്ചു.
തമിഴ്നാട്ടിൽ മധുരാജില്ലയിലെ ശ്രീവല്ലിപ്പുത്തൂരിന് സമീപത്തുള്ള തനിപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ മല,18 സിദ്ധന്മാരും ഒന്നിച്ചു വസിച്ച്, തപസ്സനുഷ്ഠിച്ചു വന്ന സ്ഥലമാണ്.നാലുവേദങ്ങളിലെ അറിവുകളും സംഗമിക്കുന്ന ഈ മലയ്‌ക്ക് മറ്റു മലകളിൽ നിന്ന് വ്യത്യസ്ഥമായി ചതുരാകൃതിയാണുള്ളത്. അതുകൊണ്ടു തന്നെ ഇത് ചതുരഗിരി എന്ന പേരിൽ അറിയപ്പെടുന്നു.
ഇവിടെയുള്ള ചെടികളും വൃക്ഷങ്ങളുമെല്ലാം, സിദ്ധന്മാർ നട്ടുവളർത്തിയ ഔഷധച്ചെടികളാണ്. അതുകൊണ്ടു തന്നെ ഈ സ്ഥലം മൂലികൈക്കാട് (ഔഷധ വനം) എന്നാണ് വിളിക്കപ്പെടുന്നത്. 18 സിദ്ധന്മാരും ചേർന്ന് നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണ് സുന്ദര മഹാലിംഗ ക്ഷേത്രത്തിലേത്. മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചരിഞ്ഞ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമാവാസിക്കും, പൗർണ്ണമിയ്‌ക്കും മൂന്നു -നാല് ദിവസം വീതം ഒരു മാസത്തിൽ ആറ് – എട്ടു ദിവസം മാത്രമേ ചതുരഗിരി മലയിലേയ്‌ക്ക് സന്ദർശകരെ അനുവദിക്കുകയുള്ളൂ.
വൈദ്യുതി എത്താത്ത കൊടുങ്കാട്ടിലെ മലഞ്ചരിവിലൂടെ നാലഞ്ചു മണിക്കൂർ നടന്നാൽ മാത്രമേ മലമുകളിലെ സുന്ദരമഹാലിംഗ ക്ഷേത്രത്തിലെത്താൻ പറ്റൂ . ദുർഘടമായ കാട്ടുപാതയിലൂടെ സഞ്ചരിയ്‌ക്കാനാകാതെ ദേഹം തളർന്ന് പലരും യാത്ര മതിയാക്കി തിരിച്ചുപോവുകയാണ് പതിവ്. കാട്ടിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രവും, മലമുകളിലെ നവഗ്രഹ പ്രതിഷ്ഠയും, സിദ്ധന്മാർ തപസ്സനുഷ്ഠിക്കുന്ന ഗുഹകളുമെല്ലാം ചതുരഗിരിയെ ആത്മീയതയുടെ ഈറ്റില്ലമാക്കുന്നു.
സാധരണ പ്രദോഷ ദിവസം മുതൽ നാല് ദിവസത്തേക്ക് പൗർണ്ണമി, അമാവാസി ദിനങ്ങൾ വരെ , ഈ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം അനുവദിക്കാറുണ്ട്. കാർത്തിക മാസത്തിലെ പ്രദോഷവും പൗർണ്ണമിയും വളരെ പ്രാധാന്യമുള്ളതുമാണ്.















