റായ്പൂർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപം, അഴിമതി, പേപ്പർ ചോർച്ച എന്നിവയുടെ കാര്യത്തിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാജസ്ഥാനിലെ ദിയോഗർ ജില്ലയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ വിനോദസഞ്ചാരം, നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപി എന്നും മുൻഗണന നൽകും. കേന്ദ്ര സർക്കാരിന്റെ എല്ലാ പദ്ധതികളും കോൺഗ്രസ് തടഞ്ഞുവെച്ചു. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്ക് കോൺഗ്രസ് സർക്കാർ മാത്രമാണ് ഉത്തരവാദി. രാജസ്ഥാനിലെ സ്ത്രീകൾ ഒരു നിമിഷം പോലും കോൺഗ്രസിനെ സഹിക്കാൻ തയ്യാറല്ല’.
പാർട്ടി പ്രവർത്തകുടെ ചോരയും വിയർപ്പും കൊണ്ടാണ് ബിജെപി രൂപീകരിച്ചത്. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്താൻ പോവുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരണമേറ്റെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.