വിശാഖപട്ടണം: ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. രണ്ട് വിക്കറ്റിനാണ് വിശാഖപട്ടണത്ത് സൂര്യ കുമാർ യാദവും സംഘവും വിജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഉയർത്തിയ 208 റൺസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും (80) ഇഷാൻ കിഷന്റെയും (58) അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടാനായത്. അവസാന പന്തിൽ റിങ്കു സിംഗ് (28) സിക്‌സ് നേടിയതോടെയാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.
പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക്. റൺസൊന്നും നേടാനാകാതെ തുടക്കത്തിൽ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ ഇന്ത്യക്ക് നഷ്ടമായി. താരം റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ യശസ്വീ ജെയ്സ്വാളും (21) കൂടാരം കയറിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാലാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ക്രീസിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യ തിരികെ മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 112 റൺസ് എഴുതി ചേർത്തെങ്കിലും 13-ാം ഓവറിൽ കിഷൻ (58) പുറത്തായതോടെ കൂട്ടുകെട്ട് പൊള്ളിഞ്ഞു.
പീന്നിട് ക്രിസിൽ നിലയുറപ്പിച്ച തിലക് വർമ്മയും (12) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. പുറകെ ആരോൺ ഹാർഡി സൂര്യയെയും (80) പുറത്താക്കി. പിന്നീട് എത്തിയ അക്‌സർ പട്ടേൽ(2), രവി ബിഷ്‌ണോയി (0), അർഷ്ദീപ് സിംഗ് (0) എന്നിവർ സ്‌കോർ ബോർഡിൽ ഇടം കണ്ടെത്താനാകാതെ മടങ്ങി. അവസാന പന്തിൽ മുകേഷ് കുമാറിനെ (0) സാക്ഷിയാക്കിയാണ് റിങ്കു സിംഗ് (28) ഇന്ത്യക്ക് ജയം സമ്മാനിച്ചത്. തൻവീർ സംഗ ഓസീസിനായി 2 വിക്കറ്റ് വീഴ്‌ത്തി. മാറ്റ് ഷോർട്ട്, ജേസൺ ബെഹ്‌റൻഡോർഫ്, ഷോൺ അബട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് എടുത്തത്. ഓസ്‌ട്രേലിയ്‌ക്കുവേണ്ടി ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർദ്ധ സെഞ്ച്വറി നേടി. 52 റൺസെടുത്ത താരം റൺ ഔട്ട് ആകുകയായിരുന്നു. ജോഷ് ഇൻഗ്ലിസ് (110) ന്റെ പ്രകടനവും ഓസീസിന് മികച്ച സ്‌കോർ സമ്മാനിക്കുന്നതിന് കാരണമായി. രാജ്യാന്തര ട്വന്റി 20-യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും ഇതിലൂടെ ഇൻഗ്ലിസ് സ്വന്തമാക്കി. മാത്യു ഷോർട്ട് (13), , മാർക്കസ് സ്റ്റോണിസ് (7), ടിം ഡേവിഡ് (19 )എന്നിങ്ങനെയാണ് സ്‌കോർ. 50 പന്ത് നേരിട്ടാണ് മാർക്കസ് സ്റ്റോണിസ് 110 റൺസ് നേടിയത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവർ ഇന്ത്യക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.