79-ാം ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ വേലവന്‍ സെന്തില്‍ കുമാറും വനിതാ വിഭാഗത്തില്‍ അനാഹത് സിംഗും ചാമ്പ്യന്മാരായി. വേലവന്‍ തമിഴ്‌നാട് സ്വദേശിയും അനാഹത് ഡല്‍ഹിക്കാരിയുമാണ്. ഇരുവരുടെയും കന്നി കിരീടമാണിത്.
ദേശീയ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിൽ കിരീടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 15-കാരിയായ അനാഹത് സിംഗ്. 14-ാം വയസില്‍ നേട്ടം സ്വന്തമാക്കിയ ജോഷ്‌ന ചിന്നപ്പയുടെ പേരിലാണ് റെക്കോര്‍ഡ്. 2000ലായിരുന്നു ഇത്.
പുരുഷ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സ്വന്തം നാട്ടുകാരനും നിലവിലെ ചാമ്പ്യനുമായ അഭയ് സിംഗിനെയാണ് വേലവന്‍ കീഴടക്കിയത്. പരിക്കേറ്റ തന്‍വി ഖന്നയെ കീഴടക്കിയാണ് അനാഹത് കന്നി കിരീടം സ്വന്തമാക്കിയത്.തന്നേക്കാളും 12 വയസ് കൂടുതലുള്ള എതിരാളിയെയാണ് അനാഹത് പരാജയപ്പെടുത്തിയത്.