കോഴിക്കോട്: തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. വടകര സ്വദേശി എം.കെ യൂസഫ് ആണ് പരാതി നൽകിയത്. അഹമ്മദ് ദേവർകോവിൽ പാർട്ണറായിട്ടുള്ള സ്ഥാപനം ചെക്ക് കേസിൽ 63 ലക്ഷം രൂപ നൽകണമെന്ന് കോടതിവിധിയുണ്ടെന്നും ഇത് നടപ്പാക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് നവകേരള സദസിൽ അപേക്ഷ നൽകിയത്.
കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം രൂപ വാങ്ങി നൽകാൻ ഇടപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 2011-ൽ 50 ലക്ഷം രൂപ യൂസഫിൽ നിന്നും വാങ്ങിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ബിസിനസ് നടക്കാതെ ആയപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. ചെക്ക് നൽകിയെങ്കിലും മടങ്ങിയതോടെ കേസ് കോടതിയിലെത്തി. ഈ ഘട്ടത്തിലാണ് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറെന്ന നിലയിൽ അഹമ്മദ് ദേവർകോവിൽ കോടതിയിൽ വിചാരണ നേരിട്ടത്.
സംഭവത്തിൽ ഇതിന് മുൻപും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ കോടാലിപ്പിടികളാണ് തനിക്കെതിരായ അപവാദ പ്രചാരണത്തിന്റെ പിന്നിലെന്നാണ് മന്ത്രി അഹമ്മദ് ദേവർകോവില്ലിന്റെ വിശദീകരണം. താനുമായി നേരിട്ട് ബന്ധമില്ലാത്ത സാമ്പത്തിക ഇടപാടിൽ പ്രതിചേർത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ട്. പരാതിക്കാരനായ യൂസഫുമായി നേരിട്ട് ബന്ധമില്ലെന്നും മന്ത്രി പറയുന്നു.