തിരുവനന്തപുരം: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിലും മുൻകരുതൽ. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ഡോക്ടർമാർ അടക്കം പങ്കെടുത്ത യോഗത്തിൽ സാഹചര്യം വിലയിരുത്തി.
കോവിഡ് 19 ന് പ്രതിരോധമായി സ്വീകരിച്ച ലോക്ഡൗൺ കാരണം ചൈനയിലെ കുട്ടികളിൽ പ്രതിരോധശേഷിയിൽ ഉണ്ടായ കുറവാണ് രോഗത്തിന് കാരണമെന്നാണ് നിലവിൽ കേരളത്തിലെ ഡോക്ടർ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ആരോഗ്യ പ്രവർത്തകർ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രായമായവരും ജീവിതശെലിരോഗങ്ങൾ ഉള്ളവരും ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം. കൂടാതെ വിദേശബന്ധവും കൂടുതലാണ്. അതിനാൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
‘ഒക്ടോബർ മാസം മുതൽ ചൈനയിൽ ഇൻഫ്‌ളുവൻസ രോഗവും ശ്വാസകോശ രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുള്ളത്. എന്നാലും രാജ്യത്ത് നീരിക്ഷണവും കരുതലും ശക്തമാക്കും. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന്’ കേന്ദ്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു.
എച്ച് 9 എൻ 2 ഇൻഫ്ളുവൻസാ രോഗവും ശ്വാസകോശ രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ചെയിൻ പതിവ് പോലെ എല്ലാം രഹസ്യമാക്കി വെക്കുകയാണ്. രോഗത്തെ കുറിച്ച് നിർണായകമായ ഒരു വിവരങ്ങളും ചൈന ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വിശദവിവരങ്ങൾ നൽകാൻ ചൈനയോട് ആവശ്യപ്പെട്ടത്. ന്യുമോണിയക്ക് സമാനമായ ശ്വാസകോശ രോഗമാണിതെന്നും രോഗവ്യാപനത്തിന് പിന്നിൽ പുതിയ രോഗകാരികളോ ഒന്നും തന്നെയില്ലായെന്നുമാണ് ചൈനയുടെ മറുപടി.