ബീജിംഗ്: ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖല വൻ പ്രതിസന്ധിയിൽ. ഇതോടെ വീടെന്ന സ്വപ്‌നവുമായി എത്തിയ ലക്ഷക്കണക്കിനാളുകളാണ് വഴിയാധാരമായിരിക്കുന്നത്. നിർമ്മാണം പകുതിയിൽ നിർത്തി വച്ചിരിക്കുന്ന വീടുകൾമുതൽ വൻ പദ്ധതികൾ വരെ ചൈനയിൽ സാധാരണമായിമാറിയിരിക്കുകയാണ്. മുഴുവൻ വിലയും നൽകി വീട് ബുക്ക് ചെയ്തവർക്ക് വീടുമില്ല പണവുമില്ല എന്ന അവസ്ഥയാണ്.
പതിറ്റാണ്ടുകളായി റിയൽ എസ്റ്റേറ്റ് മേഖളയിൽ തിളങ്ങി നിന്ന പല കമ്പനികളും മുന്നോട്ട് ഒരു ചുവടുപോലും വയ്‌ക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നു. വായ്പകൾ തിരിച്ചടയ്‌ക്കാത്തതോടെ കടങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തീരുമാനമെടുത്തു.ഇതോടെ നിക്ഷേപകർ മുന്നോട്ട് പോകാൻ പെടപ്പാടുപെടുകയാണ്. കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലുള്ള നാൻജിങ്ങിലെ മാത്രം കാര്യമെടുത്താൽ ഒരു ഹോട്ടലും ആർട്ട് മ്യൂസിയവും കൊട്ടാരവും പോലും ഇത്തരത്തിൽ പണിതീരാതെ കീടക്കുന്നു. വടക്കുകിഴക്കൻ നഗരമായ ഷെൻഷിയാങ്ങിൽ 260 വീടുകളുടെ നിർമ്മാണം ആരംഭിച്ചു എന്നാൽ പ്രതിസന്ധി കാരണം പദ്ധതി പിന്നീട് നിർത്തി വെയ്‌ക്കുകയായിരുന്നു.നിലവിൽ ഈ സ്ഥലം നാട്ടുകാരായ കർഷകർ കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നു.
നിലവിലെ ദുർഘടാവസ്ഥ പരിഹരിക്കാൻ സർക്കാർ ചില ഇൻസെന്റീവ് സ്‌കീമുകൾ നൽകുന്നു. എന്നാൽ ഇതൊന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹരമാകുന്നില്ല എന്നാണ് വിദഗ്‌ദ്ധരുടെ വീക്ഷണം. നിർമ്മാണം പൂർത്തിയാക്കിയിട്ടും ആൾപാർപ്പില്ലാതെ കിടക്കുന്ന 65 ലക്ഷം വീടുകളാണ് ചൈനയിൽ ഉള്ളത്. പുതിയ ഇളവുകൾ നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ പോന്നവയല്ല എന്നതിനുള്ള തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2004 മുതൽ 2014 വരെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സുവർണ്ണകാലമായിരുന്നു. ഇതിൽ ആകൃഷ്ടരായി നിക്ഷേപം നടത്തിയ പലരും കണ്ണീരിലായിരിക്കുന്നു. ഫലപ്രദമായി ഇതിനെ നേരിട്ടില്ലെങ്കിൽ മറ്റു മേഖലയിലേക്കും ഇത് വ്യാപിക്കാൻ ഇടയുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇത് ചൈനയെ പിടിച്ചുലയ്‌ക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കമാണെന്ന് സംശയിക്കുന്നവരും ചെറുതല്ല.