ഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വാനാഥന്റെ കൊലപാതകത്തിന്റെ ശിക്ഷാവിധിയ്‌ക്ക് പിന്നാലെ പ്രതികരിച്ച് സൗമ്യയുടെ അമ്മ. വിധിയിൽ ആശ്വാസമുണ്ടെന്നും
തങ്ങൾ അനുഭവിച്ച വേദന പ്രതികളും അനുഭവിക്കണമെന്നും അവർ പറഞ്ഞു. എന്തായാലും മകളെ തിരികെ കിട്ടിയില്ലെന്നും കണ്ണീരോടെ അമ്മ മാധവി പ്രതികരിച്ചു.
സൗമ്യ കൊല്ലപ്പെട്ട് 15 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് പ്രതികളിൽ നാല് പേർക്ക് ജീവപര്യന്തം തടവും ഒരാൾക്ക് മൂന്ന് വർഷം തടവും ഏഴ് ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. ഡൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര കുമാറാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ നാല് പ്രതികൾക്ക് 1,25000 രൂപ പിഴയും വിധിച്ചു.
2008 സെപ്റ്റംബർ 30-നാണ് പ്രതികൾ സൗമ്യയെ കൊലപ്പെടുത്തിയത്. ഹെഡ് ലെയിൻസ് ടുഡേയിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോൾ പ്രതികൾ സൗമ്യയുടെ വാഹനം തടഞ്ഞു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ സൗമ്യയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപത്തായി സൗമ്യയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.