നിസാമാബാദ് : തെലങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . നിസാമാബാദിൽ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .
ഞങ്ങൾ ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നതാണ് അതിലൊന്ന്. മുസ്ലീം സംവരണം അവസാനിപ്പിച്ച് എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകും. മാഡിഗ സമുദായത്തിന് ഉയർന്ന സംവരണവും ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലീം സംവരണം എന്നത് ഭരണഘടനാ വിരുദ്ധമാണ് . ഇത് ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കരുത്.സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു വർഷത്തിനുള്ളിൽ നാല് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും – അമിത് ഷാ പറഞ്ഞു
ആസിഫാബാദിലും വെമുലവാഡയിലും ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. സ്വന്തം താൽപര്യങ്ങൾ നിറവേറ്റാൻ ഒരു സർക്കാരിന് എത്രത്തോളം കുനിയാമെന്നതിന്റെ ഉദാഹരണമാണ് മുസ്ലീം സംവരണം. ബിജെപി ജയിച്ചാൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി തെലങ്കാനയിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്യുന്നു. ബിജെപി മുസ്ലീം സംവരണം അവസാനിപ്പിച്ച് എസ്‌സി / എസ്ടി ക്ഷേമത്തിനായി നാല് ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും, അതിനായി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും യോഗി പറഞ്ഞു.