റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 10.34 കോടി രൂപയാണ് ബാങ്കുകൾക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്.
സിറ്റി ബാങ്കിന് മേൽ അഞ്ച് കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ബോധവത്കരണ ഫണ്ട് പദ്ധതി, സാമ്പത്തിക സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നീക്കം. 4.34 കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡയ്‌ക്ക് മേൽ ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. കോമൺ എക്‌സ്‌പോഷറുകളുടെ കേന്ദ്രശേഖരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് പിഴ ചുമത്താൻ കാരണം.
ഒരു കോടി രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിന് മേൽ പിഴ ചുമത്തിയിരിക്കുന്നത്. വായ്പകളും അഡ്വാൻസും സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പിഴ ചുമത്തുന്നതിനുള്ള കാരണമെന്ന് ആർബിഐ വ്യക്തമാക്കി.