പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം താത്കാലിക ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് കക്കൂസ് മാലിന്യം ഒഴുകി ഇറങ്ങുന്ന സംഭവത്തിൽ നടപടി. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് സന്നിധാനത്ത് താൽക്കാലിക ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിലേക്ക് കക്കൂസ് മാലിന്യമടക്കം ഒലിച്ചിറങ്ങുന്ന സംഭവം ജനം ടിവി റിപ്പോർട്ട് ചെയ്തത്.
വാർത്ത നൽകി മണിക്കൂറുകൾക്കകം തന്നെ വിഷയത്തിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ, എഡിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർ ക്വാർട്ടേഴ്‌സിലെത്തി പരിശോധനയും നടത്തി. തൊഴിലാളികളെ താൽക്കാലികമായി മാറ്റി പാർപ്പിക്കുവാനാണ് തീരുമാനം. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അതിനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയെന്നും അധികൃതർ അറിയിച്ചു.
റൂമിന്റെ ഒരു വശത്തായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യും. തകർന്നു കിടക്കുന്ന ജനലും ശരിയാക്കും. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷമായിരിക്കും കെട്ടിടത്തിനുള്ളിൽ തൊഴിലാളികളെ താമസിപ്പിക്കുക എന്നും അധികൃതർ കൂട്ടിച്ചേർത്തു.