മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഹവിറ്റ്സർ പീരങ്കികൾക്ക് കരാർ നൽകി സൈന്യം. 200 പുതിയ ഹവിറ്റ്സർ പീരങ്കികൾക്കാണ് പുതിയ കരാർ. 105 എംഎം വ്യാസമുള്ള 37 ഫീൽഡ് ഗണ്ണുകൾ പീരങ്കിയിൽ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നൽകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
ഇതിനുപുറമേ 400 പുതിയ ആർട്ടിലറി ഗൺ സിസ്റ്റം Towed Artillery Gun Systems (TAGS)വാങ്ങുന്നതിനുള്ള കരാറും പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ ഇക്കാര്യം ചർച്ചയാകും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 155 എംഎം ഹവിറ്റ്സർ പീരങ്കികൾക്കായി നാല് കരാറുകളാണ് നൽകിയിട്ടുള്ളത്. ഇവയിൽ ധനുഷ്, ഷാരങ്ക്, അൾട്രാ ലൈറ്റ് ഹവിറ്റ്സർ, കെ-9 വജ്ര സെൽഫ് പ്രൊപ്പൽഡ് ഗൺസ് തുടങ്ങിയവ ഉൾപ്പടുന്നു. ബോഫോഴ്സ് ഗണ്ണുകളെ പരിഷ്കരിച്ചതാണ് ധനുഷ് തോക്കുകൾ. കുഴലിന്റെ വ്യാസം 130 എംഎമ്മിൽ നിന്ന് 155 എംഎമ്മിലേക്ക് ഉയർത്തിയാണ് ഷാരങ്ക് നിർമ്മിച്ചിരിക്കുന്നത്.
ചൈനീസ് അതിർത്തിയിലുള്ള നിയന്ത്രണരേഖയിൽ ഉൾപ്പടെ ഉയരം കൂടിയ മേഖലകളിൽ ഇത് ഇന്ത്യൻ സേനയ്‌ക്ക് കരുത്താകാൻ ഹവിറ്റ്സർ പീരങ്കികൾക്ക് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്താൽ പീരങ്കികൾ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം.