ഗുവാഹത്തി: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്‌ക്ക് ജയം. ഇന്ത്യയുയർത്തിയ 223 റൺസ് വിജയലക്ഷ്യം നിശ്ചിത ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. ഗ്ലെൻ മാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലിറങ്ങിയ സൂര്യകുമാർ യാദവിനെയും സംഘത്തിനെയും അഞ്ച് വിക്കറ്റിനാണ് ഓസീസ് തോൽപ്പിച്ചത്. 48 പന്തുകൾ മാത്രം നേരിട്ട മാക്സ്വെൽ എട്ട് വീതം സിക്സും ഫോറുമടക്കം 104 റൺസോടെ പുറത്താകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലാണ്. ഇന്ത്യയ്‌ക്ക് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് നേടി.
ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലായി. എന്നാൽ ഹെഡ്- ഹാർഡി (16) കൂട്ടുകെട്ടിനെ അർഷ്ദീപ് സിംഗ് പൊളിച്ചതോടെ ഇന്ത്യക്ക് ആശ്വാസമായി. പിന്നീട് ക്രീസിലുണ്ടായ ട്രാവിസ് ഹെഡിനെയും(35) ജോഷ് ഇംഗ്ലസിനെയും (10) പുറത്താക്കി ഇന്ത്യ മത്സരത്തിൽ സജീവമായി. പിന്നാലെ ക്രീസിലൊന്നിച്ച ഗ്ലെൻ മാക്‌സ്വെൽ സ്റ്റോയിനിസും തകർത്തടിച്ചതോടെ ഇന്ത്യയുടെ പരമ്പര മോഹത്തിന് വിള്ളൽ വീണു. സ്റ്റോയിനിസിനെയും(10) പിന്നാലെ വന്ന ടിം ഡേവിനെയും (0) പുറത്താക്കി ഇന്ത്യ ആഞ്ഞടിച്ചപ്പോൾ മാക്‌സ്വെല്ലും മാത്യൂവും(28) ചേർന്ന് ഓസീസിന് വിജയം സമ്മാനിച്ചു. അവസാന ഓവറിലെ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ഓസീസിന് ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 2-ാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഋതുരാജ് ഗെക്വാദിനൊപ്പെം ക്രീസിലൊന്നിച്ച ഇഷാൻ കിഷനും (0) കൂടാരം കയറിയതോടെ തുടക്കം പാളി. 2-ാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും ഋതുരാജ് ഗെയ്ക്വാദുമാണ് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ 11-ാം ഓവറിൽ സൂര്യ (39) യേയും ആരോൺ ഹാർഡിയുടെ പുറത്താക്കി. ഋതുരാജിനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ പിന്നീട് ഋതുരാജിന്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് സ്റ്റേഡിയം സാക്ഷിയായത്. തിലക് വർമയെ കൂട്ടുപിടിച്ച് 141 റൺസിന്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയർത്തിയത്. 24 പന്തുകൾ നേരിട്ട തിലക് 31 റൺസോടെ പുറത്താകാതെ നിന്നു. 23 റൺസാണ് ഓസീസ് ബൗളർമാർ അധികമായി വഴങ്ങിയത്.