ആറുമണി മുതലുള്ള സീരിയലുകളിൽ മുസ്ലീം കഥാപാത്രങ്ങളില്ലെന്ന് നടി ഗായത്രി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ഗായത്രി പറഞ്ഞു. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ഗായത്രി കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗായത്രിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമർശം.
‘ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്. അവളെ പൊട്ടിട്ട് വെളുപ്പിച്ച് ചന്ദനക്കുറിയിട്ട് പട്ടുസാരി ഉടുപ്പിച്ച് സവർണ മേധാവിത്വത്തിന്റെ വിധത്തിലാണ് പുറത്ത് അവതരിപ്പിക്കുന്നത്.
ഞാൻ അടക്കമുള്ളവർ അഭിനയിക്കുന്ന സീരിയലുകളിൽ, ഒരു ന്യൂന പക്ഷ കഥയുണ്ടോ.. മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ കഥയുണ്ടോ. ആറു മണി മുതൽ 10 മണി വരെയുള്ള ഏതെങ്കിലും സീരിയലുകളിൽ ഒരു മുസൽമാനുണ്ടോ, ക്രിസ്ത്യനുണ്ടോ,ഒരു ദളിതനുണ്ടോ.. നഗ്നത മറയ്‌ക്കാൻ അവകാശം വേണമെന്ന് പറഞ്ഞു കൊണ്ട് മാറ് മുറിച്ച് കൊടുത്ത നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനതയുടെ കൊയ്ത് അരിവാളിന്റെ പാട്ട് പാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടിവിയിൽ കാണുന്നുണ്ടോ.. അവരാരും കാണാൻ കൊള്ളില്ലേ… നമ്മൾ എപ്പോഴും കരയുന്ന പേടിപ്പെടുത്തുന്ന ഭീതിപ്പെടുത്തുന്ന സീരിയലുകൾ കണ്ടാൽ മതിയെന്ന ഒരു ചട്ടകൂടുണ്ട്. ഒരു ട്രയാങ്കളാണ് ഇത് തീരുമാനിക്കുന്നത്.
ഈ ട്രയാങ്കളിൽ ഇന്ത്യയിൽ നിന്നുള്ള 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. അവർക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. 126 കോർപ്പറേറ്റുകൾക്ക് വേണ്ടി, ഇതിൽ ഒന്നോ രണ്ടോ മൂന്നോ.. കോർപ്പറേറ്റുകൾ തീരുമാനിക്കും. റിലയൻസ് തീരുമാനിക്കും അദാനി തീരുമാനിക്കും അബാനി തീരുമാനിക്കും വേണമെങ്കിൽ ടാറ്റയും തീരുമാനിക്കും. ഈ ട്രയാങ്കളിന്റെ മറ്റൊരു കോൺ അതായതത് ബേസ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കും. ഇതിന്റെ ഇടയ്‌ക്കുള്ള ട്രയാങ്കളിൽ മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ കാണും. ഈ കോർപറേറ്റുകളാണ് ചാനലുകൾക്ക് കാശ് നൽകുന്നത്. ക്രോസ്മീഡിയ ഓണർഷിപ്പ്. രഹസ്യമാണ് ഇത്. ഈ രഹസ്യ ഓണർഷിപ്പിൽ ചാനലുകൾക്ക് കോർപറേറ്റുകൾ രഹസ്യമായി പണം നൽകും.
ഗവൺമെന്റാണ് ഇതിന് ഗ്യാരന്റി നൽകുന്നത്. ടിവിയിൽ എന്ത് കാണിക്കണമെന്ന് സെൻട്രൽ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി ഓർഡർ ഇറക്കും. കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ടിവിയിൽ പരസ്യങ്ങളും പാട്ടുകളും സിനിമകളും സീരിയലുകളും കാണിക്കുകയും ചെയ്യും.
നമ്മുടെ നാട്ടിൽ കല്യാണത്തിന് മുമ്പ് ഹൽദി ഉണ്ടായിരുന്നോ… മെഹന്ദി ഉണ്ടോയിരുന്നോ, അത് മലബാർ സൈഡുകളിലുണ്ടായിരുന്നു… കല്യാണത്തിന് ചിലവഴിക്കുന്ന ഈ പണമെല്ലാം കോർപറേറ്റിലേക്കാണ് എത്തുന്നത്. മലയാള സീരിയലിൽ ഉടുക്കാൻ ഞാൻ എത്ര മഞ്ഞ സാരി വാങ്ങിയെന്ന് അറിയുമോ.. ഒരു സീരിയലിൽ ഉപയോഗിച്ചത് മറ്റൊരു സീരിയലിൽ ഉപയോഗിക്കരുത്. അതെല്ലാം വീട്ടിൽ വെറുതേ ഇരിക്കുകയാണ്. ആർക്കെങ്കിലും വേണമെങ്കിൽ തരാം. ഈ പൈസയെല്ലാം ഇറങ്ങുന്നത് മാർക്കറ്റിലേക്കാണ്. ഒരു സീരിയലിൽ അഭിനയിച്ചാൽ എനിക്ക് 7500 കിട്ടുമെങ്കിൽ 10000-ന്റെ സാരി വാങ്ങണം. ഇതെല്ലാം കോർപറേറ്റുകൾക്കാണ് പോകുന്നത്. ഇങ്ങനെയാണെങ്കിൽ ഞാൻ എവിടെ പോയി ജീവിക്കും.’- ഗായത്രി പറഞ്ഞു.