ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും അധികൃതർ നിർദ്ദേശങ്ങൾ നൽകി. കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദ്ദേശമുണ്ട്.
ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്‌ക്കിടെ കൈ കഴുകുക, മുഖം തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുക എന്നിവയും പുതിയ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. രോഗ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ശക്തമാക്കാനും സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിൽ ന്യുമോണിയയ്‌ക്ക് സമാനമായ അസുഖം കുട്ടികളിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം.
അതേസമയം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. നിലവിൽ രാജ്യത്ത് രോഗസാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചൈനയിൽ കുട്ടികളിൽ വളരെ വേഗത്തിലാണ് ശ്വാസകോശ രോഗവും ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത്. ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സയും തേടിയിരുന്നു. എന്നാൽ പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.















