ഹനോയ്: കഠിനമായ തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ തലയോട്ടിയിൽ നിന്ന് രണ്ട് ചോപ്സ്റ്റിക്കുകൾ കണ്ടെത്തി. വിയറ്റ്നാമിലെ ഹനോയിലാണ് സംഭവം. അഞ്ച് മാസമായി തുടരുന്ന കഠിനമായ തലവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ തലയോട്ടിയിൽ ചോപ്സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു.
നിരവധി സ്കാനുകൾ നടത്തിയിരുന്നു. മൂക്കിലൂടെ ഉള്ളിലേക്ക് കയറിയ ചോപ്സ്റ്റിക്കുകൾ മൈക്രോ സർജറിയിലൂടെ നീക്കം ചെയ്തു. ചോപ്സ്റ്റിക്കുകൾ മൂക്കിലൂടെ തുളച്ചുകയറി തലയോട്ടിയിലെത്തിയതെന്നാണ് ശസ്ത്രക്രിയ നടത്തിയ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാർ പറയുന്നത്.
അഞ്ച് മാസം മുമ്പ് ബാറിൽ വച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായതായും തന്റെ മുഖത്ത് ആരോ ഒരാൾ കുത്തി പരിക്കേൽപ്പിച്ചതായും യുവാവ് ഓർത്തെടുത്തു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മൂക്കിൽ മുറിവോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ല. എന്നാൽ ഇതാകാം തലയോട്ടിയിൽ ചോപ്സ്റ്റിക് എത്താൻ കാരണമായതെന്നാണ് കരുതുന്നത്.