കൊച്ചി: ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നൈയിൻ എഫ്‌സി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകളാണ് നേടിയത്. ഇരുഭാഗത്ത് നിന്നുമായി ആറുഗോളുകളാണ് മത്സരത്തിൽ പിറന്നത്. സമനിലയായെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് കൊമ്പന്മാർ.
മത്സരം ആരംഭിച്ച ഉടൻ തന്നെ ഗാലറിയെ നിശബ്ദമാക്കി റഹിം അലി ചെന്നൈയ്‌ക്കായി ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കി. എന്നാൽ പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാൽ വീണ്ടും കൊമ്പന്മാരെ സമ്മർദ്ദത്തിലാഴ്‌ത്തി ചെന്നൈയ്‌ക്ക് വേണ്ടി ജോർദാൻ മുറെയ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 24-ാം മിനിറ്റിൽ മുറെയ് വീണ്ടും ഗോളടിച്ചതോടെ മഞ്ഞപ്പട തീർത്തും സമ്മർദ്ദത്തിലായി. പിന്നീട് 38-ാം മിനിറ്റിൽ ക്വാമി പെപ്ര ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മത്സരത്തിൽ സജീവമായി. നായകൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നാണ് പെപ്ര ഗോളടിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ സമനിലയ്‌ക്കപ്പുറം വിജയം കൊതിച്ച് ബ്ലാസ്റ്റേഴ്‌സ് മനോഹരമായി കളിച്ചു. 59-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് ബോക്‌സിന് പുറത്ത് നിന്നെടുത്ത ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയത്തിനായി മനോഹരമായി കളിച്ചു. പക്ഷേ പ്രതിരോധം ശക്തമാക്കിയ ചെന്നൈ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.