ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര ടണലിൽ കുടുങ്ങി കിടന്ന 41 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചതിന്റെ സന്തോഷം അവരുടെ കുടുംബാംഗങ്ങളിൽ മാത്രമല്ല ഓരോ ഭാരതീയനിലുമുണ്ട്. 400 മണിക്കൂർ നീണ്ടു നിന്ന രക്ഷാ പ്രവർത്തനം വിജയകരമായതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകരിൽ ഒരാളായ മുന്ന ഖുറേഷിയും. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
” മറ്റ് മനുഷ്യരുടെ ജീവൻ രക്ഷിക്കുക എന്നത് ഒരു പുണ്യ പ്രവർത്തിയായാണ് ഞാൻ കണക്കാക്കുന്നത്. അവരെ രക്ഷപ്പെടുത്താനാണ് മുൻഗണന നൽകിയത്. എന്റെ ജീവൻ പൊലിഞ്ഞാലും കുഴപ്പമില്ലായിരുന്നു, ബാക്കി 41 പേരുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു മനസിലുണ്ടായിരുന്നത്. കാരണം 41 കുടുംബങ്ങൾ അവരെയും കാത്തിരിക്കുന്നുണ്ട്. അവരെ രക്ഷിക്കുക എന്നത് എന്റെ കടമായാണ്. ഞാൻ എന്റെ കർത്തവ്യം മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം പൂർത്തികരിച്ചു. 41 തൊഴിലാളികൾ ഇരുട്ടിന്റെ മറവിൽ നിന്നും പുറത്തേക്ക് സുരക്ഷിതരായി എത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി മാത്രം..” – മുന്ന ഖുറേഷി പറഞ്ഞു.
ഇക്കഴിഞ്ഞ 12-ാം തീയതിയാണ് തൊഴിലാളികൾ സിൽക്യാര ടണലിൽ കുടുങ്ങിയത്. 6 ഇഞ്ച് വലിപ്പമുള്ള കുഴലിലൂടെയായിരുന്നു തൊഴിലാളികൾക്ക് ഭക്ഷണം, മരുന്നുകൾ, വെള്ളം എന്നിവ എത്തിച്ചിരുന്നതെന്നും തൊഴിലാളികൾ ടണലിനുള്ളിൽ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നതായും ഖുറേഷി പറഞ്ഞു.