വയനാട്: കാപ്പുംകുന്ന് കോളനിയിൽ ക്ഷയരോഗം പടർന്നു പിടിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടു പേർ ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ട പതിനൊന്നുകാരി രേണുകയ്‌ക്ക് ചികിത്സ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തുവന്നു.
വനവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ കോടികൾ മുടക്കുന്നുണ്ടെന്നാണ് അവകാശവാദം എന്നാൽ നേർചിത്രം മറ്റൊന്നാണ്. രേണുകയെ ആശുപത്രിയിൽ എത്തിക്കാൻ വാഹന സൗകര്യം ആവശ്യപ്പെട്ടെങ്കിലും അത് നൽകുവാൻ ട്രൈബൽ വകുപ്പ് അധികൃതർ തയ്യാറായില്ലെന്ന് രേണുകയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയെ കടുത്ത പനിയെ തുടർന്ന് വീടിന് സമീപത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് എത്തിക്കുകയും അടുത്ത ദിവസം രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണപ്പെടുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ തോട്ടം തൊഴിലാളിയായ രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് രതീഷിന്റെ ഭാര്യയും ക്ഷയം ബാധിച്ച് മരിച്ചിരുന്നു. ആരോഗ്യവകുപ്പും ട്രൈബൽ വകുപ്പും വയനാട്ടിലെ വനവാസി കോളനികളിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മരണങ്ങൾ ഇനിയും ആവർത്തിക്കുമെന്നാണ് കോളനി നിവാസികൾ വ്യക്തമാക്കുന്നത്.