ന്യൂഡൽഹി: യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും നയതന്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമായ ഹെൻറി കിസിംഗർ അന്തരിച്ചു. 100-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം. കണക്റ്റികട്ടിലെ വസതിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുമെന്നും പിന്നീട് ന്യൂയോർക്കിൽ അനുസ്മരണ ശ്രുശ്രൂഷകൾ നടത്തുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
കിസിംഗറിന്റെ മരണകാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രായം കൂടിയിരുന്നെങ്കിലും തന്റെ മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ കിസിംഗർ ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. 1969 മുതൽ 1977 വരെ അമേരിക്കൻ ഗവൺമെന്റിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ശീതകാലയുദ്ധത്തിന്റെ ആസൂത്രകൻ എന്നാണ് ഹെൻറി കിസിംഗർ അറിയപ്പെടുന്നത്. കൂടാതെ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമാരായ റിച്ചാർഡ് നിക്സൻ, ജെറാൾഡ് ഫോഡ് എന്നിവർക്ക് കീഴിൽ വിദേശകാര്യ സെക്രട്ടറിയായി കിസിംഗർ പ്രവർത്തിച്ചു. അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിരുന്നു. 1973-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായി.