ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒട്ടനവധി ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് കീഴിലാണ് ടീം ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ചെന്നൈ കീരിടം നേടിയതിന് പിന്നാലെ താരം പറഞ്ഞ വാക്കുകൾ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ സമയമായെന്നും ആരാധകരുടെ സ്‌നേഹം കണക്കിലെടുത്ത് ഒരു സീസണിൽ കൂടി ടീമിന്റെ ഭാഗമാകുമെന്നാണ് ധോണി പറഞ്ഞത്. 2024 ന് ശേഷം ചെന്നൈയെ ആര് നയിക്കുമെന്നാണ് ഇപ്പോൾ ആരാധകർക്ക് മുന്നിൽ ഉയരുന്ന ആശങ്ക.
ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിനെ ചെന്നൈ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ചിരുന്നെങ്കിലും വരുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ട് താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ നായകനും മലയാളിയുമായ സഞ്ജു വി സാംസണെ സിഎസ്‌കെ ടീമിലെത്തിക്കാൻ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജുവിനെ നായകനാക്കി ടീമിലെത്തിക്കാമെന്ന് സിഎസ്‌കെ ഓഫർ നൽകിയെന്നും താരം അത് നിരസിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസിലെ സജ്ഞുവിന്റെ സഹതാരവുമായ രവിചന്ദ്ര അശ്വിനെ ഉദ്ധരിച്ചായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്ര അശ്വിൻ. സഞ്ജു ചെന്നൈയിലേക്ക് എത്തുന്നുവെന്നത് വ്യാജവാർത്ത ആണെന്നും റിപ്പോർട്ടുകളിൽ വാസ്തവമില്ലെന്നും അശ്വിൻ വ്യക്തമാക്കി.