കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ കേരളത്തിൽ കുറവാണ്. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയാണിതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പാലായിൽ വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയെ ചോദ്യം ചെയ്യാൻ ചങ്കൂറപ്പുള്ള ഒരു നേതാവും ഭരണപക്ഷത്ത് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര പദ്ധതികൾ ജനങ്ങൾ അറിയാൻ പാടില്ലെന്ന തരത്തിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പല പദ്ധതികളും കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ട് പാവങ്ങളുടെ കരങ്ങളിലേക്ക് ഇവ എത്തുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിക്കെതിരെ ഏറ്റവുമധികം എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഡിഎംകെ ഭരിക്കുന്ന നാട്ടിൽ ആവാസ് യോജന, മുദ്ര തുടങ്ങി നിരവധി പദ്ധതികളുടെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭിച്ചു. സർക്കാരിന്റെ ദുഷ്ചെയ്തി കൊണ്ട് അർഹതപ്പെട്ട ഒരുപാട് പേരാണ് കഷ്ടത അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.