തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ഇത്രയേറെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, ഇതുപോലെയൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഒരാൾക്ക് ചേർന്ന കാര്യങ്ങളല്ല പിണറായി വിജയൻ ചെയ്യുന്നത്. ഗവർണർ രാജിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും ഉന്നത വിദ്യാഭ്യാസമന്ത്രിയുമാണ് രാജിവെക്കേണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ രാജിവയ്‌ക്കണമെന്ന് സിപിഎം പറയുന്നത്. ബാഹ്യസമ്മർദം ചെലുത്തിയവരാണ് രാജിവെക്കേണ്ടത്.
നാല് കാര്യങ്ങളാണ് സുപ്രീംകോടതി പറയുന്നത്. ബാഹ്യസമ്മർദ്ദത്തിന് ഗവർണർ വിധേയമായോ എന്നത് മുഖ്യമന്ത്രി കാണുന്നില്ല. മുഖ്യമന്ത്രിക്ക് പ്രത്യേകതരം അന്ധത ബാധിച്ചിരിക്കുകയാണ്. ബാഹ്യസമ്മർദ്ദമുണ്ടായെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം തന്നെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പറയാനുള്ളത് എന്താണ്… നുണ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്. ജനങ്ങൾക്ക് അത് മനസിലാക്കാനുള്ള കഴിവുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു.