കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പദ്മകുമാറിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. ചാത്തന്നൂർ കവിതാലയത്തിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
പദ്മകുമാറിനെയും കുടുംബത്തെയും ഇന്ന് ഉച്ചയോടെ തമിഴ്നാട് തെങ്കാശിയിൽ നിന്നാണ് പിടികൂടിയത്. ഇവരെ അടൂരിലെ എആർ ക്യാമ്പിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബത്തെ ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പദ്മകുമാറിനെയും കുടുംബത്തെയും പിടികൂടിയത്.