പത്തനംതിട്ട: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി പത്മകുമാർ പറഞ്ഞതെല്ലാം കള്ളക്കഥകൾ. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കൊണ്ടാണ് താൻ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ കാര്യങ്ങളിൽ പോലീസിന് പൊരുത്തക്കേടുകൾ തോന്നുകയും സംശയങ്ങൾ ഉയരുകയുമായിരുന്നു.
തട്ടിക്കൊണ്ട് പോകലിൽ തനിക്ക് മാത്രമാണ് ബന്ധമുള്ളതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിടിയിലാകുന്ന സമയത്ത് പ്രതിക്കൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടുപോകലുമായി ഒരു ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു. എന്നാൽ ഭാര്യയെയും മകളെയും ചോദ്യം ചെയ്തതോടെയാണ് അതുവരെ പത്മകുമാർ പറഞ്ഞതെല്ലാം കള്ളമാണെന്ന് പോലീസിന് വ്യക്തമായത്.
പ്രതിയ്‌ക്ക് കുട്ടിയുടെ കുടുബവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഇയാളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി സ്വയം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇയാൾ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജേഷ്ഠനെ അടക്കം തട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതിയിട്ടതെന്നുമാണ് വിവരങ്ങൾ. കൂടാതെ വെറെയും കുട്ടികളെ തട്ടിക്കൊണ്ടു പോയി വിലപേശുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
കൂടാതെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും തേടിയതായി വിവരം. ഈ സംഘത്തിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു വന്ന് എവിടെയാണ് പാർപ്പിച്ചതെന്നും സംഘത്തിലും സഹായികളായും മറ്റാരൊക്കെ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളിലും ഒട്ടേറ വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് പ്രതികളിൽ നിന്ന് വിശദമായി അന്വേഷിക്കുകയാണ്.