കഴിഞ്ഞ നാല് വർഷമായി അയ്യപ്പന് അഭിഷേകത്തിന് സന്നിധാനത്തുള്ള ഗോശാലയിലെ പശുക്കളുടെ പാലാണ് എടുക്കുന്നത്. ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിൽ നിന്നും മൂന്ന് മണിക്ക് നട തുറക്കുന്നതിന് മുൻപ് പാൽ ക്ഷേത്ര സന്നിധിയിലെത്തിക്കും. വർഷങ്ങൾക്ക് മുൻപ് ദർശനത്തിനെത്തിയ അയ്യപ്പഭക്തർ പശുക്കളെ നടക്കിരുത്തിയിരുന്നു. ഈ പശുക്കൾ പ്രസവിച്ചാണ് സന്നിധാനത്തെ ഗോശാല വിപുലമായത്. നടക്കിരുത്തിയിരുന്ന പശുക്കളെ വന്യമൃഗങ്ങൾ ആക്രമിക്കുകയും പിടിക്കുന്നതും ഭക്തർക്കും പ്രശ്നമാകുന്ന സ്ഥിതിയിലെത്തുകയും നടക്കിരുത്തിയ പശുക്കൾ ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് ശരിയല്ലെന്നും വാദമുണ്ടായി. തുടർന്നാണ് ഗോശാല എന്ന ആശയത്തിലെത്തിയത്.
ഇപ്പോൾ ഗോശാലയിൽ പശുക്കളും നിരവധി കാളകളും കിടാക്കളുമാണുള്ളത്. ഇതിൽ നാല് പശുക്കൾക്ക് കറവയുണ്ട്. ഗിർ വിഭാഗത്തിലുള്ളതാണ് ഒരു പശു. അഞ്ചെണ്ണം വെച്ചൂർ പശുക്കളും, ബാക്കിയുള്ളവ സങ്കരയിനത്തിലുള്ളതുമാണ്. പശുക്കൾക്ക് പുറമേ ആട്, കോഴി എന്നിവയും ഗോശാലയിലുണ്ട്. ആറ് ആടുകളും 25 വിവിധ ഇനം കോഴികളുമുണ്ട് ഈ ഗോശാലയിൽ. ബംഗാൾ സ്വദേശിയായ ആനന്ദ് സാമന്തയാണ് ഇവയെ പരിചരിക്കുന്നത്. കാലങ്ങളായി സന്നിധാനത്ത് തങ്ങിയാണ് ഇയാൾ ഗോക്കളെ പരിചരിക്കുന്നത്. ഏഴ് വർഷം മുൻപ് ചെർപ്പുളശ്ശേരിയിൽ കെട്ടിടം പണിക്കെത്തിയതാണ് ഇദ്ദേഹം.
പുലർച്ചെ രണ്ട് മണിക്ക് ഉണരും. അവൻ ആദ്യം ഷെഡ് വൃത്തിയാക്കും. പശുക്കളിൽ വിശുദ്ധജലം തളിച്ച് വിളക്ക് കത്തിക്കുന്നു. അഭിഷേകത്തിനായി ശ്രീകോവിൽ തുറക്കുന്നതിന് മുമ്പ് പാൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അഷ്ടാഭിഷേകത്തിനുള്ള പാലും ഇവിടെ നിന്നാണ്. ബാക്കിയുള്ള പാൽ ദേവസ്വം, പിഡബ്ല്യുഡി ഓഫീസുകളിലേക്കാണ് കൊണ്ടുപോകുന്നത്. കന്നുകാലികൾക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം കുളിപ്പിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അയാൾ വീണ്ടും ക്ഷേത്രത്തിലേക്ക് പാൽ നൽകണം.
പുല്ലും വൈക്കോലും കന്നുകാലികൾക്ക് ധാരാളമായി ലഭ്യമാണ്. ക്ഷേത്രത്തിലെ തീർത്ഥാടന കാലം കഴിഞ്ഞാൽ പ്രധാനമായും പാണ്ടിത്താവളം ഭാഗത്താണ് കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടുപോകുന്നത്. മഴയായതിനാൽ പുല്ലിന് ക്ഷാമമില്ല. അതിന് പുറമെ പുല്ല് വെട്ടി ഷെഡിൽ കൊണ്ടുവരും. കാലിത്തീറ്റയും ലോഡ് കണക്കിന് സംഭരിച്ചിട്ടുണ്ട്. ഇവ വാഹനങ്ങളിൽ പമ്പയിലെത്തിച്ച് അവിടെ നിന്ന് ട്രാക്ടറുകളിൽ സന്നിധാനത്തെത്തിക്കുന്നു. ഗോശാലയ്‌ക്ക് സമീപമുള്ള മുറിയിലാണ് ആനന്ദ് ഉറങ്ങുന്നത്.
ശബരിമലയിലെ പുജാവശ്യങ്ങൾക്കായുള്ള പാൽ എത്തിക്കുന്നതും സന്നിധാനത്തെ ഈ ഗോശാലയിൽനിന്നുതന്നെയാണ്. പതിറ്റാണ്ടുകളായി ശബരീശനുവേണ്ടി സമർപ്പിക്കപ്പെട്ട ഗോശാല മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാലും സജീവമായിത്തന്നെ ഉണ്ടാകും.