അത്രമേൽ നിവൃത്തി കെടുമ്പോഴാണ് അല്ലെങ്കിൽ പരിഹാരമില്ലാത്തപ്പോഴാണ് ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലയ്‌ക്കുന്നുണ്ട്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നത്, നിരവധി പേരാണ് ദിവസവും സെക്രട്ടറിയേറ്റിന് മുൻപിൽ സമരമിരിക്കുന്നത്.
ഡിഎ ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സർക്കാരിനെതിരെ നടത്തിയ സമരത്തിൽ ധനമന്ത്രി കെഎൻ. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരനും പങ്കെടുത്തു. സിപിഎം അനുകൂല സർവീസ് സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് (എകെപിസിടിഎ) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തിയത്.
സമരത്തിൽ ആദ്യാവസാനം സജീവമായിരുന്നു ആശ. ഉറച്ച ശബ്ദത്തോടെ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. നിഷേധിച്ച ഡിഎ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ, വിരമിച്ച അദ്ധ്യാപകരുടെ പെൻഷൻ എന്നിവ അനുവദിക്കുക, വർക് ലോഡ് കമ്മിറ്റി ശുപാർശ നടപ്പാക്കുക, വിരമിച്ച അദ്ധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗെസ്റ്റ് അദ്ധ്യാപക വേതനം കൂട്ടുക, ഉന്നതവിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. തിരുവനന്തപുരം എംജി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയാണ് ആശ.