പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന. അയ്യപ്പ ദർശനത്തിനായി മണിക്കൂറൂകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ശബരിമലയിലെ പോലീസ് നടപടികൾക്കെതിരെ നിരവധി പരാതികൾ ഉയരുന്നു. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും മറ്റും പോലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെയാണ് പാരതികൾ ഉയരുന്നത്.
പതിനെട്ടാം പടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വ്യാപക പരാതി ഉയരുന്നുണ്ട്. ഭക്തരെ കയറ്റി വിടുന്നതിന്റെ വേഗത കുറഞ്ഞതായാണ് ആക്ഷേപം ഉയരുന്നത്. പതിനായിരക്കണക്കിന് ഭക്തരാണ് ദിവസേന ശബരിമലയിൽ ദർശനം നടത്തുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി എല്ലാ സമയവും നടപ്പന്തൽ നിറയുന്ന സാഹചര്യമാണ് സന്നിധാനത്തുള്ളത്. ഏഴ് മണിക്കൂറോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് ശയന പ്രദക്ഷിണം നടത്തുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. നട അടച്ചതിന് ശേഷം മാത്രമാണ് ഇനി മുതൽ ശയനപ്രദക്ഷിണം അനുവദിക്കുക. മകരവിളക്ക് കഴിയുന്നത് വരെ സഹസ്രകലശ വഴിപാടും ഒഴിവാക്കിയിട്ടുണ്ട്.