പ്രശസ്ത സംവിധായകനും നടനും ഗായകനുമായ ജൂനിയർ മെഹ്‌മൂദിന് അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സ്‌റ്റേജ് 4 ക്യാൻസറാണ് താരത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്. കരളിനെയും ശ്വാസകോശത്തെയുമാണ് അർബുദം ബാധിച്ചിരിക്കുന്നതെന്ന് ജൂനിയർ മെഹ്‌മൂദിന്റെ സുഹൃത്ത് സലാം ഖാസി വ്യക്തമാക്കി.
വളരെ പെട്ടന്ന് ഭാരം കുറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് താരത്തെ കുടുംബം വിദഗ്ധ ചികിത്സയ്‌ക്ക് വിധേയനാക്കിയത്. പരിശോധനയിൽ ജൂനിയർ മെഹ്‌മൂദ് സ്‌റ്റേജ് 4 ക്യാൻസർ ബാധിതനാണെന്ന കാര്യം വ്യക്തമാവുകയായിരുന്നു. താരത്തിന്റെ ചെറുകുടലിൽ ട്യൂമർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിനൊപ്പം മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുഹൃത്ത് അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
നയിം സയ്യിദ് എന്നാണ് ജൂനിയർ മെഹ്‌മൂദിന്റെ യഥാർത്ഥ പേര്. 1969-ൽ പുറത്തിറങ്ങിയ ‘സുഹാഗ് രാത് ‘ എന്ന ചിത്രത്തിലാണ് നയീം ആദ്യമായി മെഹ്‌മൂദിനൊപ്പം അഭിനയിക്കുന്നത്. തുടർന്ന് മകളുടെ പിറന്നാൾ പാർട്ടിയിലേക്കും മെഹ്‌മൂദ് നയീമിനെ ക്ഷണിച്ചിരുന്നു. അവിടെ നടന്ന കലാപരിപാടികൾക്കിടെ മെഹ്‌മൂദിനെ അനുകരിച്ച് നയീം നൃത്തം അവതരിപ്പിച്ചത് കാണികളിൽ വളരെ ആവേശം ഉയർത്തിയിരുന്നു. ഇതോടെ മെഹ്‌മൂദ് തന്നെയാണ് നയീമിനെ ജൂനിയർ മെഹ്‌മൂദ് എന്നു വിശേഷിപ്പിച്ചത്.
പ്രശസ്ത ഹാസ്യ നടൻ ജോണി ലിവർ ഉൾപ്പെടെയുള്ള താരങ്ങൾ ജൂനിയർ മെഹ്‌മൂദിനെ നേരിട്ടു കണ്ടിരുന്നു. 260-ലധികം സിനിമകളിൽ അദ്ദേഹം വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബ്രഹ്‌മചാരി, ദോ രാസ്‌തേ, ഗുരു, ഹരേ റാം ഹരേ കൃഷ്ണ, ചേല തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.