ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ ഭാഗമായ വിദേശ പരിശീലകരെ വിമർശിച്ച് വസീം അക്രം. പരിശീലകരായിരുന്ന വിദേശികൾ പാകിസ്താനിലുണ്ടായിരുന്നില്ല, അവർ ടൂറിനായാണ് പാകിസ്താനിലേക്ക് വന്നതെന്നും വസീം അക്രം പറഞ്ഞു. സ്‌പോർട്‌സ് കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദേശ പരിശീലകരെ താരം വിമർശിച്ചത്. മിക്കി ആർതർ ടീം ഡയറക്ടറായിരുന്നപ്പോൾ ഗ്രാന്റ് ബ്രാഡ്‌ബേണായിരുന്നു അവരുടെ മുഖ്യ പരിശീലകൻ. മോർണി മോർക്കൽ ബൗളിംഗ് പരിശീലകനും ആയിരുന്നു.
ടീമിന്റെ ഭാഗമായ വിദേശ പരിശീലകർ പാകിസ്താനിൽ ഉണ്ടായിരുന്നില്ല. പാകിസ്താനിലേക്ക് ടൂറെന്ന രീതിയിലാണ് ഇവർ വന്നുകൊണ്ടിരുന്നത്. ലോകകപ്പിന് മുമ്പ് ഇവർ പാകിസ്താന്റെ നാഷണൽ ക്രിക്കറ്റ് അക്കാദമി സന്ദർശിച്ച് താരങ്ങളെയോ സഹപരിശീലകരെയോ പരിശീലിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. പാക് മനേജ്‌മെന്റിന്റെ ലക്ഷ്യം എന്താണെന്നോ എന്താണ് നമുക്ക് വേണ്ടത് എന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം.- വസീം അക്രം പറഞ്ഞു.
പാകിസ്താൻ ക്രിക്കറ്റ് ടീം നിലവിൽ ടെസ്റ്റ് പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പാകിസ്താൻ കളിക്കുന്നത്. ഡിസംബർ 14ന് പെർത്തിലാണ് ആദ്യ മത്സരം. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്താൻ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത്.