ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൾട്ടന്റായി മുൻ താരം സൽമാൻ ബട്ടിനെ നിയമിച്ച നടപടികളിൽ നിന്നും പിന്നോട്ട് പോയി പിസിബി. റമീസ് രാജ ഉൾപ്പെടെയുള്ള മുൻ താരങ്ങളും പാകിസ്താനിലേ മാദ്ധ്യമങ്ങളും ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നതോടെയാണ് കൺസൾട്ടന്റ് സഥാനത്ത് നിന്ന് താരത്തെ ഒഴിവാക്കിയത്. പാകിസ്താന്റെ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ വിഷയത്തിൽ ഇടപ്പെട്ടതോടെയാണ് പിസിബിയുടെ തീരുമാനത്തിൽനിന്നുള്ള മലക്കം മറിച്ചിൽ. കമ്രാൻ അക്മൽ, റാവു ഇഫ്തിഖർ അൻജൂം എന്നിവരോടൊപ്പമാണ് സൽമാൻ ബട്ടിനെയും കൺസൾട്ടന്റായി നിയമിച്ചത്. എന്നാൽ നിയമിച്ച തീരുമാനത്തിൽ നിന്ന് ഒരു ദിവസത്തിനകം ബട്ടിനെ ഒഴിവാക്കുകയായിരുന്നു.
2010ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് വർഷത്തേക്ക് താരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് സൽമാൻ ബട്ട് ഇംഗ്ലണ്ടിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. വാതുവെപ്പുമായി ബന്ധപ്പെട്ട് പേസർമാരായ മുഹമ്മദ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും നോബോൾ എറിയാൻ പാക് ടീം നായകൻ എന്ന നിലയിൽ സൽമാൻ ബട്ട് പ്രേരിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്. ചീഫ് സെലക്ടർ വഹാബ് റിയാസ് ശനിയാഴ്ച ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്തിയ പ്രത്യേക വാർത്ത സമ്മേളനത്തിൽ കൺസൽട്ടൻസി പാനലിൽനിന്ന് സൽമാൻ ബട്ടിന്റെ പേര് പിൻവലിക്കുന്നതായി അറിയിച്ചു.