ഹൈദരബാദ്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ സസ്പെൻഡ് ചെയ്തു. അന്തിമ ഫലപ്രഖ്യാപനത്തിന് മുൻപായി ഡിജിപി ചട്ടം ലംഘിച്ച് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെ സന്ദർശിച്ച് പൂച്ചണ്ട് കൈമാറിയിരുന്നു.
ഏറ്റവും ഉയർന്ന യോഗ്യതയുള്ള അടുത്ത പോലീസ് ഉദ്യോഗസ്ഥനോട് തെലങ്കാന ഡിജിപിയായി ഉടൻ ചുമതലയേൽക്കാൻ ഇസി നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്.
കോൺഗ്രസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപിക്കൊപ്പം സ്റ്റേറ്റ് പോലീസ് നോഡൽ ഓഫീസർ സഞ്ജയ് ജെയിൻ, മഹേഷ് ഭഗവത് എന്നിവരും ഉണ്ടായിരുന്നു .
ഇരുവർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ താരതമ്യേന പ്രാരംഭ ഘട്ടത്തിലാണ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ് അദ്ധ്യക്ഷനെ കാണാൻ പോയത്.
കോൺഗ്രസ് ഭരണത്തിൽ ആനുകൂല്യങ്ങൾ നേടുന്നതിന്റ ഭാഗമായാണ് അഞ്ജനി കുമാറിന്റെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തുന്നത്. ജനാധിപത്യ പ്രക്രീയയിൽ സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ബ്യൂറോക്രസി പക്ഷപാതരഹിതമായ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. മത്സരിക്കുന്ന 2,290 പേരിൽ ഒരു സ്ഥാനാർത്ഥിയെയും മത്സരരംഗത്തുള്ള 16 രാഷ്‌ട്രീയ പാർട്ടികളിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനെയും കാണാൻ ഡിജിപി തീരുമാനിച്ചത് ദുരുദ്ദേശ്യത്തിന്റെ വ്യക്തമായ സൂചനയാണെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.