ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് സിപിഎം നേതാവ്. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണ് പരാതി ഉയരുന്നത്. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് ആലപ്പുഴ പറവൂരിലെത്തിയപ്പോൾ ബസ് കടന്നുപോകാൻ അനുവദിക്കാതെ പ്രശാന്ത് കാറോടിച്ചെന്ന് ബസ് ജീവനക്കാർ പറയുന്നു. വണ്ടാനം മെഡിക്കൽ കോളജിന് സമീപം വാഹനം നിർത്തിയപ്പോൾ ബസ് ഡ്രൈവർ ഇത് ചോദ്യം ചെയ്തു. തുടർന്ന് ബസ് മുന്നിൽ കയറി. പിന്നാലെ പ്രശാന്ത് ബസിനെ പിന്തുടർന്നെത്തി തടഞ്ഞു. ഡ്രൈവറെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രശാന്ത് വിളിച്ചറിയിച്ച സിപിഎം പ്രവർത്തകരും ഡ്രൈവറെ തല്ലിച്ചതച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസുകാരനെയും പ്രശാന്തും സംഘവും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
സംഘർഷം രൂക്ഷമായതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിടുകയായിരുന്നു. സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശാന്തിന്റെയും സംഘത്തിന്റെയും മർദ്ദനമേറ്റ സ്വിഫ്റ്റ് ബസ് ഡ്രൈവർ ചികിത്സ തേടി.